ബര്‍മിങ്ങാം: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യന്‍ സമയം 3.30-ന് മത്സരം ആരംഭിക്കേണ്ടതാണ്. എന്നാല്‍ എജ്ബാസ്റ്റണില്‍ മഴ തുടരുന്ന കാരണം മത്സരം വൈകും. എജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലെ ആദ്യ ടെസ്റ്റ് വിജയം സ്വപ്‌നം കാണുന്ന ഇന്ത്യയ്ക്ക് കാലാവസ്ഥ തിരിച്ചടിയാകുകയാണ്. എജ്ബാസ്റ്റണില്‍ കളിക്കാന്‍ തുടങ്ങി 58 വര്‍ഷത്തിനിടെ ഇന്ത്യ ഒരു ടെസ്റ്റില്‍ പോലും ഇവിടെ ജയിച്ചിട്ടില്ല. 

To advertise here,

നിലവില്‍ മഴ കാരണം പിച്ചും അനുബന്ധ മേഖലകളും മൂടിയിട്ടിരിക്കുകയാണ്. എജ്ബാസ്റ്റണ്‍ ആകാശത്ത് ധാരാളം മഴമേഘങ്ങളുമുണ്ട്. എന്നാല്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ വാം അപ്പിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാംദിവസം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. ബെന്‍ ഡെക്കറ്റ് (25), സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (ആറ്) എന്നിവര്‍ പുറത്തായി. ഒലി പോപ്പ് (24*), ഹാരി ബ്രൂക് (15*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. 536 റണ്‍സാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത്.