ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താന് നാണക്കേടായി ദേശീയഗാനവിവാദം. മത്സരത്തിന് മുന്നോടിയായി ദേശീയഗാനത്തിനായി പാക് താരങ്ങള്‍ അണിനിരന്നപ്പോള്‍ മറ്റൊരുഗാനമാണ് മുഴങ്ങിയത്.  അബദ്ധം മനസിലായതോടെ സംഘാടകര്‍ ഗാനം മാറ്റുകയും ദേശീയഗാനം സ്‌റ്റേഡിയത്തില്‍ മുഴങ്ങുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

To advertise here,

ദേശീയഗാനത്തിനായി ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ അണിനിരന്നതിന് പിന്നാലെയാണ് സംഭവം. പാക് താരങ്ങള്‍ നെഞ്ചില്‍ കൈവെച്ചുകൊണ്ട് ദേശീയ ഗാനത്തിനായി കാത്തിരുന്നു. എന്നാല്‍ മുഴങ്ങിയതാകട്ടെ 'ജലേബി ബേബി' എന്ന ആല്‍ബം ഗാനമാണ്. ഇതുകേട്ട പാക് താരങ്ങള്‍ ഞെട്ടുകയും പരസ്പരം നോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ ഇത് പിന്‍വലിച്ചു. പിന്നാലെ പാക് ദേശീയ​ഗാനം മുഴങ്ങുകയും ചെയ്തു. 

മത്സരത്തിൽ ഏഴുവിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി. 44 പന്തിൽ 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ (13 പന്തിൽ 31) നൽകിയ മിന്നൽ തുടക്കവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (47*) ഇന്നിങ്‌സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിലേക്ക് അടുത്തു.