ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാച്ചുകള്‍ കൈവിടുന്നത് പതിവാക്കി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. അഞ്ചാം ദിനം സെഞ്ചുറിയുമായി ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ ക്യാച്ചും ഇന്ത്യ കൈവിട്ടിരുന്നു. ഡക്കറ്റ് 97-ല്‍ നില്‍ക്കേ മുഹമ്മദ് സിറാജിന്റെ പന്തില്‍ നല്‍കിയ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ കൈവിടുകയായിരുന്നു. ഇതോടെ പന്തെറിഞ്ഞ സിറാജ് കടുത്ത രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

To advertise here,

വിജയലക്ഷ്യമായ 371 റണ്‍സ് പിന്തുടരുന്നതിനിടെ മികച്ച തുടക്കമിട്ട ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ലഭിച്ച നിര്‍ണായക അവസരമാണ് ജയ്‌സ്വാള്‍ നഷ്ടമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സിലും നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റെടുക്കാന്‍ പാടുപെടുന്നതിനിടെയായിരുന്നു ജയ്‌സ്വാളിന്റെ പിഴവ്. ഇതോടെ നിരാശ മറച്ചുവെയ്ക്കാനാകാതെ സിറാജ് പ്രതികരിക്കുകയായിരുന്നു. അലറിവിളിച്ച സിറാജ് ദേഷ്യത്തോടെ വായുവില്‍ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു.

വൈകാതെ സെഞ്ചുറി തികച്ച ഡക്കറ്റ് ഒടുവില്‍ 170 പന്തില്‍ നിന്ന് 149 റണ്‍സെടുത്താണ് പുറത്തായത്.