ദുബായ്: കളിച്ചത് 17 മത്സരങ്ങള്‍ മാത്രം. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. 24-കാരന്‍ ഇന്ത്യന്‍താരം അഭിഷേക് ശര്‍മയാണ് ആ ഒന്നാം റാങ്കുകാരന്‍. ഐസിസിയുടെ പുതിയ പട്ടികയിലാണ് നേട്ടം. 

To advertise here,

നിലവില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഓപ്പണിങ് പങ്കാളിയായ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് അഭിഷേക് ഒന്നാമതെത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്നതാണ് ഹെഡിന് തിരിച്ചടിയായത്. ഇതോടെ, ഹെഡിന്റെ പോയിന്റ് 847-ല്‍ നിന്ന് 814 ആയി കുറഞ്ഞു. ഇതോടെ, 829 പോയിന്റുണ്ടായിരുന്ന അഭിഷേക് ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. ഇന്ത്യയുടെ തന്നെ തിലക് വര്‍മ മൂന്നാം റാങ്കിലുണ്ട്. 

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അഭിഷേക്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് നേരത്തേ ഒന്നാം റാങ്കിലെത്തിയവര്‍.

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ പുറത്തെടുത്ത പ്രകടനമാണ് അഭിഷേകിന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 54 പന്തില്‍ 135 റണ്‍സടിച്ച അഭിഷേക് ടി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സ്വന്തമാക്കി.