കാന്‍ബറ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്‌സണ്‍ (89) അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. കായികരംഗത്തിന് നല്‍കിയ സേവനത്തിന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അദ്ദേഹത്തെ പ്രശംസിച്ചു.

To advertise here,

ഓസ്‌ട്രേലിയ കണ്ട മികച്ച ഓപ്പണിങ് ബാറ്ററും മികച്ച സ്ലിപ്പ് ഫീല്‍ഡറും മികച്ച ലെഗ് സ്പിന്നറുമായിരുന്നു സിംപ്‌സണ്‍. വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ വെറും 16 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം.

ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും നേടി. 359 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. 349 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 383 ക്യാച്ചുകളും എടുത്തു.

1957-നും 1978 നും ഇടയില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനായി 62 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടി. ഇതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1964-ല്‍ ഇംഗ്ലണ്ടിനെതിരേ ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു ഈ പ്രകടനം. 71 വിക്കറ്റുകളും നേടി.

1967-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സിംപ്‌സണ്‍ എന്നാല്‍ ഒരു ദശാബ്ദത്തിനു ശേഷം 41-ാം വയസില്‍ തിരിച്ചുവരവ് നടത്തി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു തിരിച്ചുവരവ്. 1986 മുതല്‍ 1996 വരെ ദേശീയ പരിശീലകനായിരുന്നു.