അബുദാബി: ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

To advertise here,

ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്‌ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.

31 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസ്, 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 11 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 

ബംഗ്ലാദേശിനായി 28 റണ്‍സിന് മൂന്നു വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍ ബൗളിങ്ങില്‍ തിളങ്ങി. നസും അഹമ്മദ് നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ടസ്‌കിന്‍ അഹമ്മദും റിഷാദ് ഹുസൈനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തേ 31 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഓപ്പണര്‍ തന്‍സിദ് ഹസന്റെ മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മൂന്ന് സിക്‌സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി.