കറാച്ചി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള 17-അംഗ സ്‌ക്വാഡിനെ കഴിഞ്ഞദിവസമാണ് പാകിസ്താന്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം തൻവീർ അഹമ്മദ്. ക്രിക്കറ്റ് ബോർഡിൽ നിന്ന് ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

To advertise here,

ബാബറിനോടും റിസ്വാനോടും എനിക്കുള്ള അഭ്യർത്ഥന, നിങ്ങൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക. നമ്മുടെ മുന്നിൽ വിരാട് കോലിയുടെ ഉദാഹരണമുണ്ട്. ബാബർ, റിസ്വാൻ, ബഹുമാനം നിങ്ങളുടെ കൈകളിലാണ്. - തൻവീർ ട്വീറ്റ് ചെയ്തു.

അതേസമയം ബാബർ അസം ടി20യിൽ മെച്ചപ്പെടാനുണ്ടെന്നും അതിന് അദ്ദേഹത്തിന് അവസരങ്ങളുണ്ടെന്നുമാണ് ടീം പ്രഖ്യാപിച്ചുകൊണ്ട് പിസിബി ഡയറക്ടർ ജാവേദ് വ്യക്തമാക്കിയത്. സ്പിന്നിനെ നേരിടുന്നതിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ചില മേഖലകളിൽ മെച്ചപ്പെടാൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം കഠിനമായി പ്രയത്നിക്കുന്നുമുണ്ട്. ബാബറിനെപ്പോലുള്ള ഒരു കളിക്കാരന് ബിബിഎല്ലിൽ കളിച്ച് ടി20യിൽ മെച്ചപ്പെടുന്നുണ്ടെന്ന് കാണിക്കാൻ അവസരമുണ്ട്. പരിഗണിക്കാതിരിക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ് അദ്ദേഹം.- ജാവേദ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്താന്‍, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. സല്‍മാന്‍ അഗയാണ് നായകന്‍. പേസര്‍ ഷഹീന്‍ അഫ്രീദി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി തുടങ്ങിയവര്‍ ടീമിലിടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താന്‍ ഏഷ്യാകപ്പില്‍ കളിക്കുക.