മുംബൈ: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളർ ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യൻ ജെഴ്‌സി അണിയാനൊരുങ്ങുന്നു. അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലൂം ഏഷ്യൻ ഗെയിംസിലും ബുംറ ഗ്രൗണ്ടിലിറങ്ങും. അതേസമയം പരിക്കിനെ തുടർന്ന് പേസ് ബൗളർ ഹർഷിത് റാണ ടീമിൽ നിന്ന് പുറത്തായി. പകരം വിദർഭ പേസ് ബൗളർ യഷ് ഠാക്കൂറിനെ ടീമിലുൾപ്പെടുത്തി.

To advertise here,

ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് വലിയ കരുത്താകും. അർഷ്ദീപ് സിങ്, യഷ് ഠാക്കൂർ എന്നിവർ ഉൾപ്പെടുന്ന പേസ് നിരയുടെ ഭാഗമാകും അദ്ദേഹം. ശ്രേയസ് അയ്യർ ഇരു ടൂർണമെന്റുകളിലും ടീമിനെ നയിക്കും. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ.

ജസ്പ്രീത് ബുംറ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവരെ കായികക്ഷമത തെളിയിക്കണമെന്ന നിബന്ധനയോടെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഹർഷിത് റാണ ഒഴികെയുള്ളവരെല്ലാം ഫിറ്റ്‌നസ് തെളിയിച്ചുവെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്‌സലൻസിൽ പരിശീലനത്തിനിടെ ഹർഷിതിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു. പുതിയ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നത് വ്യക്തമല്ല. പകരം ടീമിലെത്തിയ യഷ് ഠാക്കൂർ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് മത്സരങ്ങൾ കളിച്ച 27-കാരൻ നാല് വിക്കറ്റ് വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 50 മത്സരങ്ങളിൽ നിന്ന് 7.04 ഇക്കോണമി റേറ്റിൽ 81 വിക്കറ്റുകളും യഷ് ഠാക്കൂർ വീഴ്ത്തിയിട്ടുണ്ട്.