അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 8,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന എലിമിനേറ്ററില്‍ രാജസ്ഥാനെതിരെയാണ് കോലിയുടെ നേട്ടം. 29 റണ്‍സാണ് 8000 ലക്ഷ്യത്തിലേക്ക് വേണ്ടിയിരുന്നത്. 24 പന്തില്‍ 33 റണ്‍സ് നേടി കോലി ഈ നാഴികക്കല്ല് പിന്നിട്ടു. 

To advertise here,

എട്ടാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഡോണോവന്‍ ഫെറെയ്‌റയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും കോലിയുടെ ബാറ്റില്‍ പിറന്നു. 

ഐ.പി.എലില്‍ 7,000 റണ്‍സ് പോലും തികച്ച മറ്റു താരങ്ങളില്ല എന്നതിനാല്‍ കോലിയുടെ ഈ റെക്കോഡ് കുറച്ചുകാലം നിലനില്‍ക്കും. സീസണില്‍ മിന്നുന്ന ഫോമിലാണ് കോലി. ഇതിനകം 700 റണ്‍സ് പിന്നിട്ട് ഓറഞ്ച് ക്യാപ്പ് കൈവശം വയ്ക്കുന്നു. 2016-ന് ശേഷം വ്യക്തിഗത സ്‌കോര്‍ 700 കടന്ന മറ്റൊരു സീസണു കൂടി കോലി ഉടമയായി. 2016-ല്‍ 973 റണ്‍സാണ് നേടിയിരുന്നു. 

ഈ സീസണില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും കോലി നേടി. ഐ.പി.എലില്‍ ആകെ എട്ട് സെഞ്ചുറികളും 55 അര്‍ധ സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. 2008 ഏപ്രില്‍ 18-ന് ആര്‍.സി.ബി.യിലാണ് കോലിയുടെ ഐ.പി.എല്‍. അരങ്ങേറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു അന്ന് മത്സരം.