ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മഗുര്‍ക്ക്. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ 27 പന്തുകളില്‍ 84 റണ്‍സുമായി കളം നിറഞ്ഞതിനു പിന്നാലെ ഐ.പി.എല്‍. റെക്കോഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് താരം. ഒരു ടൂര്‍ണമെന്റില്‍ 15 പന്തുകള്‍ക്കുള്ളില്‍ രണ്ടുതവണ അര്‍ധ സെഞ്ചുറി കുറിക്കുന്ന ആദ്യ താരമായി മഗുര്‍ക്ക് മാറി. 

To advertise here,

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് സിക്‌സും 11 ഫോറും നേടിയാണ് മഗുര്‍ക്ക് 84 റണ്‍സ് നേടിയത്. 311.11 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ നേട്ടം. ആദ്യ 15 പന്തുകള്‍ക്കുള്ളില്‍ത്തന്നെ അര്‍ധസെഞ്ചുറി കുറിച്ചു. സീസണില്‍ നേരത്തേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും 15 പന്തുകളില്‍ അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. 

പതിനഞ്ചോ അതില്‍ കുറവോ പന്തുകളില്‍ രണ്ടുതവണ അര്‍ധ സെഞ്ചുറി നേടിയ മൂന്ന് ബാറ്റര്‍മാരേയുള്ളൂ. സുനില്‍ നരെയ്‌നും ആന്ദ്രെ റസലും ഇപ്പോള്‍ മഗുര്‍ക്കുമാണ് ഈ നേട്ടത്തിലെത്തിയ ക്രിക്കറ്റര്‍മാര്‍. മഗുര്‍ക്കിന്റെ ഇന്നിങ്‌സിലെ 95.23 ശതമാനം റണ്‍സും സിക്‌സ്/ഫോര്‍ വഴിയാണ് ലഭിച്ചത്. അന്‍പതിലധികം റണ്‍സ് നേടുന്ന താരങ്ങളുടെ ശതമാനക്കണക്കെടുത്താല്‍ ഈ ഗണത്തില്‍ നാലാമത് വരും മഗുര്‍ക്ക്. 2014-ല്‍ 84 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ പേരിലാണ് ഈ റെക്കോഡ്. 96.55 ശതമാനം റണ്‍സും ഫോര്‍/ സിക്‌സ് വഴിയായിരുന്നു നേടിയത്.