മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഐക്കോണിക്ക് വേദികളിലൊന്നായ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടുന്ന ടീമിന് പലപ്പോഴും മത്സരത്തിൽ മുൻതൂക്കം ലഭിക്കാറുണ്ടെങ്കിലും വാങ്കഡെയുടെ കാര്യത്തിൽ അതിന് ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. വൈകുന്നേരം ഔട്ട്ഫീൽഡിൽ നിറയുന്ന മഞ്ഞാണ് മുൻകാലങ്ങളിൽ ഇവിടെ നടന്ന മത്സരങ്ങളുടെ ഫലം നിർണയിച്ചതിൽ പ്രധാനി. അതിനാൽത്തന്നെ വ്യാഴാഴ്ച ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാനേ ശ്രമിക്കൂ. ടോസ് ജയിച്ചാൽ തന്നെ മത്സരം ജയിച്ചെന്ന തരത്തിലാണ് ഇവിടെ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ.

To advertise here,

വാങ്കഡെ സ്റ്റേഡിയം കടൽത്തീരത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. തീരത്തിന്റെ ഈ സാമീപ്യം ഇവിടെ അന്തരീക്ഷത്തിൽ ഒരു കെണിയൊരുക്കുന്നു. മുംബൈയിൽ വൈകുന്നേരത്തെ താപനില കുറയുമ്പോൾ, അറബിക്കടലിൽനിന്ന് ഒഴുകിവരുന്ന ഉയർന്ന ഈർപ്പം വാങ്കഡെയിലെ ഔട്ട്ഫീൽഡിൽ മഞ്ഞിന്റെ സാന്നിധ്യം വർധിപ്പിക്കും. അതിനാൽത്തന്നെ രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിനെ സംബന്ധിച്ച് ക്രിക്കറ്റ് ബോൾ ഒരു ബാർ സോപ്പ് പോലെ വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും.

ബൗളർമാരുടെയും ഫീൽഡർമാരുടെയും പേടിസ്വപ്‌നമാണ് ഈ മഞ്ഞുവീഴ്ച. പന്ത് നനഞ്ഞുകുതിരുന്നതോടെ സ്പിന്നർമാർക്ക് സീമിലുള്ള ഗ്രിപ്പ് നഷ്ടമാകും. ഫാസ്റ്റ് ബൗളർമാർക്ക് അവരുടെ റിലീസ് നിയന്ത്രിക്കാൻ സാധിക്കാതെവരും.

നേരേമറിച്ച് ചേസ് ചെയ്യുന്ന ടീമിന് ഈ മഞ്ഞ് ഒരു അനുഗ്രഹമായി മാറുകയും ചെയ്യും. നനഞ്ഞ പുല്ല് ഒരു ലൂബ്രിക്കന്റ് പോലെ പ്രവർത്തിക്കും. ഇതോടെ പന്ത് ഉപരിതലത്തിൽനിന്ന് തെന്നിമാറി ബാറ്റിലേക്ക് അതിവേഗം എത്തും. ഇതാകട്ടെ ഫ്‌ളഡ്‌ലൈറ്റിനു കീഴിൽ സ്‌ട്രോക്ക്‌പ്ലേ എളുപ്പമാക്കുകയും ചെയ്യും.

വാങ്കഡെയിലെ മത്സരഫലങ്ങളുടെ കണക്കെടുത്താലും ഇക്കാര്യം വ്യക്തമാകും. ഇവിടെ ആകെ നടന്ന ടി20 മത്സരങ്ങളിൽ 123 എണ്ണത്തിൽ ആദ്യം ബൗൾ ചെയ്ത ടീമാണ് വിജയിച്ചത്. 92 മത്സരങ്ങളിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീമും ജയിച്ചു.

പക്ഷേ, ഇത്തവണത്തെ ടി20 ലോകകപ്പിൽ വാങ്കഡെയിൽ ഇതുവരെ നടന്ന ഏഴ് രാത്രി മത്സരങ്ങളിൽ മൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയകരമായി ടോട്ടലുകൾ പ്രതിരോധിച്ചു. യുഎസ്എയ്‌ക്കെതിരേ 161 റൺസ് പ്രതിരോധിച്ച ഇന്ത്യ ഇവിടെ 29 റൺസിന് ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ വെസ്റ്റിൻഡീസ് 196 റൺസ് പ്രതിരോധിച്ചതും ഇവിടെയായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ 254 റൺസടിച്ച വിൻഡീസ് 107 റൺസിന് ഇവിടെ വിജയിക്കുകയും ചെയ്തിരുന്നു. വൈകുന്നേരങ്ങളിലെ മഞ്ഞുവീഴ്ച ഇവിടത്തെ മത്സര ഫലത്തെ സ്വാധീനിച്ചേക്കും. പ്രത്യേകിച്ചും രാത്രി എട്ടുമണിക്ക് ശേഷം. അതിനാൽത്തന്നെ ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.