അഹമ്മദാബാദ്: ഓസീസിനെതിരായ  ലോകകപ്പ് ഫൈനലില്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ഒരു ലോകകപ്പില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരവും ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് കെഎല്‍ രാഹുല്‍ മറികടന്നത്. 

To advertise here,

ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്യാച്ചെടുത്ത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ രാഹുൽ ഈ ലോകകപ്പിൽ പുറത്താക്കുന്ന 17-ാം താരമാണ് മാർഷ്. 16-ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും ഉള്‍പ്പെടെയാണിത്. 2003-ലോകകപ്പില്‍ രാഹുല്‍ 15-ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും നടത്തിയിരുന്നു. 

നേരത്തേ 107-പന്തില്‍ നിന്ന് 66 റണ്‍സെടുത്തതോടെ ലോകകപ്പിലെ താരത്തിന്റെ ആകെ റണ്‍സ് 400-കടന്നിരുന്നു. ഈ ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് കെഎല്‍ രാഹുല്‍. വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് നേരത്തേ 400 റണ്‍സ് തികച്ച താരങ്ങള്‍. ഒരു ലോകകപ്പില്‍ ഇതാദ്യമായാണ് നാല് ഇന്ത്യന്‍ താരങ്ങള്‍ 400-റണ്‍സിലധികം റണ്‍സ് നേടുന്നത്.