ഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിയ കീഴ്ക്കോടതി വിധി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്.

To advertise here,

'എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള 'പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നു പരാതിക്കാരി ലൈംഗിക ചോദന ഉണർത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. ആയതിനാൽ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല '- എന്നായിരുന്നു പരാമർശം. 

ഈ വിധിയെക്കുറിച്ചും അതിജീവിത എന്ന നിലയിൽ അനുഭവിക്കുന്ന കടമ്പകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് സിവിക് ചന്ദ്രനെതിരെ ആ​​ദ്യം ലൈം​ഗികാതിക്രമ പരാതി നൽകിയ അതിജീവിത. 

വളരെ നിരാശാജനകമായ വിധിയാണ് ഇതെന്ന് അതിജീവിത പറയുന്നു. അത്രയധികം പ്രതിസന്ധികൾ കടന്ന്, ജോലി കുടുംബം, സാമൂഹിക മേഖലയിലെ ഇടപെടൽ തുടങ്ങിയവ ഒക്കെ മാറ്റിവച്ചാണ് നമുക്കുണ്ടായിട്ടുള്ള ദുരനുഭവത്തെ നിയമപരമായി നേരിടാൻ തീരുമാനിക്കുന്നത്. ഏതൊരു സ്ത്രീയെ സംബന്ധിച്ചും പല ആലോചനകൾക്കു ശേഷവും തുറന്നു പറയാൻ തയ്യാറാവുമ്പോൾ നീതിപീഠത്തിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ പിന്നോട്ടടിപ്പിക്കുന്നതാണ്.

അതിജീവിതകളെ ചോദ്യംകൊണ്ടുപോലും മുറിപ്പെടുത്തരുതെന്ന് സുപ്രീം കോടതി തന്നെ പ്രസ്താവിച്ചു കഴിഞ്ഞ് അധികമായില്ല. അതിനിടെ വന്ന ഇത്തരമൊരു കോടതിവിധി അതിജീവിത എന്ന നിലയിൽ ഏറെ ദുഃഖം നൽകുന്നു. മറ്റെന്തിലാണ് പ്രതീക്ഷ അർപ്പിക്കുക എന്നു നിശ്ചയമില്ല. സമൂഹത്തിലെ വ്യക്തി എന്ന നിലയിൽ കാണുന്നതിന് പകരം വെറും ലൈം​ഗിക ഉപകരണമായി മാത്രം കാണുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരു പൊതുഇടത്തിൽ വച്ചാണ് എന്നെപ്പോലൊരാൾ അപമാനിതയായത്.  സാമൂഹിക പ്രവർത്തകർ എന്നു പറയുന്ന ആളുകളിൽനിന്ന് തന്നെ ഇത്തരം അതിക്രമങ്ങൾ ഉണ്ടാവുകയും അതിനേക്കുറിച്ച് തുറന്നുപറയാൻ തയ്യാറായി വരുമ്പോൾ നീതിന്യായ പീഡത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അമ്പരപ്പാണുണ്ടാക്കുന്നത്. 

എന്റെ കേസിന്റെ സമയത്തെ കോടതിവിധിയും സമാനമായിരുന്നു. ദളിത് മേഖലയിൽ അവരുടെ ഉന്നമനങ്ങൾക്കായും സാമൂഹിക പ്രശ്നങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളായതുകൊണ്ട് ഇദ്ദേഹം മറ്റൊരു ദളിത് സ്ത്രീയോട് ഇത്തരത്തിൽ പെരുമാറില്ല എന്നായിരുന്നു ആ കോടതിവിധിയിൽ ഉണ്ടായിരുന്നത്. ഒരു കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്ന നിയമത്തിന്റെ ഭാഷയിലുള്ള അവലോകനത്തിനപ്പുറം കേവലമായിപ്പോകുന്ന വാദമായിരുന്നു അത്. അതുപോലെ തന്നെ എന്തു ധരിക്കണം എന്നത് ഒരു സ്ത്രീയുടെ മാത്രം തിരഞ്ഞെടുപ്പല്ലേ? അത് എങ്ങനെയാണ് ലൈം​ഗിക ചോദന ഉണർത്തുന്നതാവുന്നത്.

നിരവധി സ്ത്രീകൾ ഇതിനകം ഇദ്ദേഹത്തിൽനിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അതിജീവിത പറയുന്നു. പുറത്തേക്ക് വന്നത് ഒന്നോ രണ്ടോ ആണെങ്കിലും പത്തുപതിനഞ്ചോളം സ്ത്രീകൾ ഇരകൾ എന്ന നിലയ്ക്ക് അനുഭവം പങ്കുവെച്ചിരുന്നു. കുടുംബം, ജോലി തുടങ്ങിയ ചുറ്റുപാടുകളൊക്കെ അനുകൂലമാവാത്തതുകൊണ്ടുള്ള പലതരം വിലക്കുകൾ മുന്നിലുള്ളതുകൊണ്ടാണ് തുറന്നുപറയാൻ കഴിയാത്തത്. അങ്ങനെ വന്നിട്ടുള്ളവർക്കാണ് ഇത്തരം ദുരനുഭവം നേരിടുന്നത് എന്നതുകൊണ്ട് ഇനിയെവിടെ അഭയം തേടും എന്ന ചോദ്യമാണുയരുന്നത്. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് സത്യത്തിനും നീതിക്കും വേണ്ടി വാദിക്കുമ്പോൾ അത് ലഭിക്കേണ്ടിടത്തു നിന്ന് വാദി പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നാളെ ലൈം​ഗിക അതിക്രമത്തിന് ഇരയായ ഒരു പെൺകുട്ടി എങ്ങനെ തുറന്നു പറയാൻ തയ്യാറായി വരും? ഈ സ്ത്രീവിരുദ്ധത തന്നെയാണ് എല്ലായിടത്തും എന്ന് അവർക്ക് വ്യക്തമാവുകയല്ലേ? 

പരാതിപ്പെടാനുള്ള കാലതാമസത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോടും അതിജീവിതയ്ക്ക് മറുപടിയുണ്ട്. എന്റെ കേസിൽ മൂന്നു മാസമേ എടുത്തിട്ടുള്ളു. ഐ.സി.സി. റിപ്പോർട്ട് വരുന്നതിനു വേണ്ടി കാത്തിരിക്കുകയും അവിടെനിന്ന് നീതി ലഭിച്ചില്ല എന്നും തിരിച്ചരിഞ്ഞാണ് നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ഈ കാലതാമസമൊക്കെ ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീയെ സംബന്ധിച്ച് എത്രമാത്രം പ്രശ്നങ്ങളെ മറികടന്നാണ് പരാതി പറയുന്നതിലേക്ക് എത്തിച്ചേരുന്നത് എന്നതൊക്കെ പറഞ്ഞു വിവരിക്കാൻ കഴിയില്ല.