ഷാര്‍ജ: കുട്ടികളുടെ വായനോത്സവത്തില്‍ തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ച് മലയാളി വിദ്യാര്‍ഥിനി തഹാനി ഹാഷിര്‍. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ എക്സ്പോ സെന്ററില്‍ സംഘടിപ്പിച്ച വായനോത്സവത്തിന്റെ അവസാന ദിവസം ക്രിയേറ്റീവ് കിഡ്സ് കഫേയിലാണ് തഹാനി കുട്ടികളുമായി സംവദിച്ചത്. 

To advertise here,

എഴുത്തിലും വായനയിലും തല്‍പരരായ പുതുതലമുറകളെ വാര്‍ത്തെടുക്കുന്നതിനായി ഷാര്‍ജ ഭരണകൂടം നല്‍കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്നും എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും ഷാര്‍ജ ഭരണാധികാരി നല്‍കുന്ന പ്രചോദനം എടുത്തു പറയേണ്ടതാണെന്നും തഹാനി ഹാഷിര്‍ പറഞ്ഞു. 

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തന്റെ പുസ്തകം നേരിട്ട് സമ്മാനിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണെന്നും തഹാനി പറഞ്ഞു. ഇമിറാത്തി വിദ്യാര്‍ഥിനി ഫാത്തിമ സറോനി, ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിനി സാന്‍ഡി ഹാനി എന്നിവരും പരിപാടിയില്‍ പങ്കാളികളായി. 

നദ താഹ മോഡറേറ്ററായി. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചെറുപ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ തഹാനി ഇതിനോടകം മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

2018-ല്‍ പത്താം വയസിലായിരുന്നു തഹാനിയുടെ ആദ്യപുസ്തകം പുറത്തിറങ്ങിയത്. ഈ വര്‍ഷം ദുബായ് എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നടന്ന പതിനാലാമത് 'പോയിറ്റിക്ക് ഹാര്‍ട്ട്' കാവ്യ സമ്മേളനത്തില്‍ വിവിധ രാജ്യക്കാരായ കവികള്‍ക്കൊപ്പം 16-കാരിയായ തഹാനി പങ്കെടുത്തിരുന്നു. 'പോയിറ്റിക്ക് ഹാര്‍ട്ടില്‍ ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ കവയത്രി ആയിരുന്നു തഹാനി ഹാഷിര്‍.