ദുബായ്: ശ്രീനാരായണ ഗുരുദേവന്റെ മാനവികത, സമത്വം, സഹോദര്യം, സേവനം എന്നീ മഹത്തായ ദർശനങ്ങളെ മുൻനിർത്തി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഗുരുവിചാരധാര ഏർപ്പെടുത്തിയ 2026-ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ മികവിനുള്ള പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിന്റെ ദുബായ് റിപ്പോർട്ടർ വനിതാ വിനോദിന് ലഭിച്ചു. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും മികവും പരിഗണിച്ചാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

To advertise here,

അരുൺ പാറാട്ട് (ബിഗ് ടി.വി), ഷിൻസ് സെബാസ്റ്റ്യൻ (ജനം ടി.വി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ്) എന്നിവർക്കും മാധ്യമരംഗത്തെ മികവിനുള്ള പുരസ്‌കാരം ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ ഗ്ലോബൽ അവാർഡ് റോയൽ ഇൻഡ്‌റോയൽ ഗ്രൂപ്പിന്റെ ചെയർമാൻ സുഗതൻ ജനാർദ്ദനന് ലഭിച്ചു. ദേവൂസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മോഹൻദാസിനാണ് മികച്ച സംരംഭകനുള്ള ഗുരുദേവ ബിസിനസ് എക്‌സലൻസ് അവാർഡ്. മികച്ച വനിതാ സംരംഭകയ്ക്കുള്ള ഗുരുദേവ എക്‌സലൻസ് അവാർഡ് അൽ സുഹൈൽ ഷിപ്പ് മെയിന്റനൻസ് കമ്പനി മാനേജിങ് ഡയറക്ടർ ലിനി പണിക്കർക്ക് ലഭിച്ചു. സെൽവാ ഇന്റർനാഷണൽ സ്റ്റീൽ ഫാബ്രിക്കേഷൻ മാനേജിങ് ഡയറക്ടർ ഡോ. ഭഗവതി രവിക്ക് മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരവും ലഭിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ 'മനുഷ്യനന്മയും സാമൂഹിക സമത്വവും സഹോദര്യവും' എന്ന മഹത്തായ സന്ദേശങ്ങൾക്ക് ഊന്നൽ നൽകി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുവിചാരധാര ഈ പുരസ്‌കാരങ്ങൾ നൽകുന്നത്.

പുരസ്‌കാര നിർണയ കമ്മിറ്റി ഭാരവാഹികളായ മുരളീധര പണിക്കർ, പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ശ്യാംപ്രഭു, ഷാജി ശ്രീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.