ഷാർജ: ഷാർജയിൽ ഏഴുവയസുകാരൻ ഇന്ത്യൻ ബാലന്റെ ജീവൻ രക്ഷിക്കാൻ 80 ലക്ഷം ദിർഹം (25 കോടി രൂപ) വേണം. അത്യപൂർവ മരുന്നിന് പണം കണ്ടെത്താൻ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ യു.എ.ഇ അധികൃതർ അനുമതി നൽകി. അപൂർവമായാണ് പ്രവാസികൾക്ക് ഇത്തരമൊരു ധനസമാഹരണത്തിന് യു.എ.ഇയിൽ അനുമതി ലഭിക്കുന്നത്. ഡ്യൂഷൻ മസ്‌കുലാർ ഡിസ്‌ട്രോഫി (ഡി.എം.ഡി) എന്ന അപൂർവ ജനിതകരോഗം പിടിപെട്ട സയാദ് രോഗം ഭേദമാക്കാനായി ഡോക്ടർമാർ നിർദേശിച്ച എലെവിഡിസ് ജീൻ തെറാപ്പി ചികിത്സക്കായി 10.65 മില്യൻ ദിർഹമാണ് ചെലവ് വരുന്നത്.

To advertise here,

മകന്റെ മരുന്നിന് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനേക്കാൾ ഭീമമായ തുക കണ്ടെത്താൻ ഇക്കാലമത്രയും പാടുപെടുകയായിരുന്നു സയാന്റെ മാതാപിതാക്കൾ. സയാന്റെ മരുന്നിനായി വേണ്ടി വരുന്ന തുക കുട്ടികൾക്കായുള്ള ദുബായിലെ അൽജലീല ഫൗണ്ടേഷൻ വഴി പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കാനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ദുബായ് അല് ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരാണ് സയാന് എത്രയും വേഗം ജീൻ തെറാപ്പി ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഈ കാംപെയ്‌നിലേക്ക് വരുന്ന എല്ലാ സംഭാവനകളും പൂർണ്ണമായും അൽ ജലീല ഫൗണ്ടേഷൻ വഴി സയാന്റെ ചികിത്സക്ക് മാത്രമായിരിക്കും ഉപയോഗിക്കുക.

സയാന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണതേടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളേയും, കെ.എം.സി.സി. നേതാക്കളെയും സന്ദർശിച്ചിരുന്നതായി പിതാവ് ജഅ്ഫറും മാതാവ് ജാസ്മിനും പറഞ്ഞു. ഒരു വർഷത്തിലേറെയായി മകന്റെ ജീവൻ രക്ഷിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ഈ മാതാപിതാക്കൾ. ധനസമാഹരണത്തിന് നിയമപരമായി അനുമതി ലഭിച്ച പശ്ചാത്തലത്തിൽ യു.എ.ഇയിലെ മലയാളി സമൂഹത്തിന്റെ കൂടി പിന്തുണയിൽ സയാന്റെ ജീവൻ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട്ടുകാരായ ഈ മാതാപിതാക്കൾ. സയാനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൽ ജലീല ഫൗണ്ടേഷന്റെ ദുബായ് ഇസ്ലാമിക് ബാങ്കിലെ 001520087156301 നമ്പർ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.