ഗാന്ധിനഗർ: ദേശീയ പാർട്ടികളേക്കാൾ കൂടുതൽ സംഭാവനകൾ നേടി ഗുജറാത്തിലെ രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാർട്ടികൾ. ബിജെപി ഒഴികെയുള്ള രാജ്യത്തെ പ്രമുഖ ദേശീയ പാർട്ടികളേക്കാൾ കൂടുതൽ സംഭാവനകൾ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് പാർട്ടികൾക്ക് ലഭിച്ചതായി ബിബിസി ഹിന്ദി റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൽ (എഡിആർ) നിന്നുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആം ജന്മത് പാർട്ടി, ഭാരതീയ നാഷണൽ ജനതാദൾ, ഗരീബ് കല്യാൺ പാർട്ടി, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി, സത്യവാദി രക്ഷക് പാർട്ടി, സ്വാതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നീ ആറ് പാർട്ടികൾക്കായി 2023-’24 സാമ്പത്തിക വർഷത്തിൽ മാത്രം 1,700 കോടി രൂപയുടെ സംഭാവനയാണ് ലഭിച്ചത്. അതേസമയം, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്പി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നീ അഞ്ച് ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവന 1,480 കോടി രൂപ മാത്രമായിരുന്നു.
ദേശീയ പാർട്ടിയായ കോൺഗ്രസിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ഇതിൽ ഒരു പ്രാദേശിക പാർട്ടിക്ക് മാത്രം ലഭിച്ചത്. ആം ജന്മത് പാർട്ടിക്ക് മാത്രം 2023-'24 വർഷത്തിൽ 620 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 281 കോടി രൂപ മാത്രമാണ്. ഈ അഞ്ച് ദേശീയ പാർട്ടികളും ചേർന്ന് 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ 893 സ്ഥാനാർഥികളെ മത്സരിപ്പിച്ചപ്പോൾ ഗുജറാത്തിലെ ഈ ആറ് പാർട്ടികൾ രംഗത്തിറക്കിയത് വെറും 15 സ്ഥാനാർഥികളെ മാത്രമാണ്. ഈ ആറ് ചെറുകിട പാർട്ടികളിൽ നാലെണ്ണവും അഹമ്മദാബാദിലെ നരോദ എന്ന ഒരൊറ്റ പ്രദേശത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്.
2025 ഓഗസ്റ്റിൽ ദൈനിക് ഭാസ്കർ പത്രം പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ, ഗുജറാത്തിലെ പത്ത് "അജ്ഞാത പാർട്ടികൾ" 2019-’20 നും 2023-’24 നും ഇടയിൽ 4,300 കോടി രൂപ ഫണ്ടായി സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്രയും വലിയ തുക ലഭിച്ചിട്ടും ഈ 10 പാർട്ടികളും കൂടി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ആകെ 43 സ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിച്ചത്. ഇവർക്ക് ലഭിച്ചതാകട്ടെ വെറും 54,069 വോട്ടുകൾ മാത്രമായിരുന്നു. ഈ വൻ ധനസമാഹരണത്തിന് പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെണമെന്നും ഈ കോടിക്കണക്കിന് രൂപ എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Six Gujarat-based unrecognised parties received Rs 1,700 crore in donations during FY 2023-24., These donations surpassed five national parties combined (excluding BJP), which received Rs 1,480 crore.
Published: 05 Sept 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented