ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൊടും ചൂടിലുള്ള അവസാനത്തെ ഹജ്ജായിരിക്കുമെന്നു അധികൃതര്‍. അടുത്ത വര്‍ഷം മുതല്‍ 16 വര്‍ത്തേക്ക് ക്രമേണ തണുപ്പു സീസണിലായിരിക്കും ഹജ്ജ് കര്‍മ്മം നടക്കുക. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇത് സംബന്ധമായി അറിയിച്ചത്.

To advertise here,

ചന്ദ്ര കലണ്ടറിന്റെ ക്രമാനുഗതമായ വ്യതിയാനം കാരണം 2026 മുതല്‍ വാര്‍ഷിക ഇസ്ലാമിക തീര്‍ത്ഥാടനം ക്രമേണ ആദ്യം വസന്തത്തിലേക്കും ഒടുവില്‍ ശൈത്യകാലത്തേക്കും മാറും. 2024 ലെ ഹജ്ജ് സമയത്ത്, മക്കയിലെ താപനില 46°C നും 51°C നും ഇടയില്‍ കുതിച്ചുയര്‍ന്നു. അതിന്റെ ഫലമായി ഒരു ദിവസം 2,760 ല്‍ അധികം ഹീറ്റ് സ്‌ട്രോക്ക് കേസുകള്‍ ഹജ്ജ് നാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ ചൂടുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങളും ഉണ്ടായി.

കാലാവസ്ഥ വിഭാഗം റിപ്പോര്‍ട്ട് പ്രകാരം 2026 മുതല്‍ 2033 വരെ വസന്തകാല മാസങ്ങളിലാണ് ഹജ്ജ് കര്‍മ്മം നടക്കുക. തുടര്‍ന്ന് 2041 വരെ ഒരു നീണ്ട ശൈത്യകാലത്തിലേക്ക് പ്രവേശിക്കും.

അതിശക്തമായ ചൂട് മൂലമുണ്ടാകുന്ന അപകടസാധ്യതകളെ മുന്‍നിര്‍ത്തി സൗദി അധികാരികള്‍ സമീപ വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. തണല്‍ വിരിക്കാനുള്ള വിശാലമായ പ്രദേശങ്ങള്‍ ഉണ്ടാക്കുകയും, ജല ലഭ്യത വര്‍ദ്ധിപ്പിക്കുകയും, മൊബൈല്‍ കൂളിംഗ് യൂണിറ്റുകളുടെ വിന്യസവും, പൊതുജന താപ-അവബോധ കാമ്പെയ്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

2024-ല്‍ സൗദി അറേബ്യ 33 പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അവതരിപ്പിക്കുകയും ഹജ്ജ് സോണുകളിലുടനീളം തത്സമയ കാലാവസ്ഥാ ട്രാക്കിംഗ് മെച്ചപ്പെടുത്തുന്നതിന് മൊബൈല്‍ റഡാറുകളുടെ ഉപയോഗം വിപുലീകരിക്കുകയും ചെയ്തു.