വാഷിങ്ടൺ: സൗത്ത് കരോലിനയിൽനിന്നുള്ള മുതിർന്ന യുഎസ് സെനറ്ററും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ലിൻഡ്സി ഗ്രഹാം അന്തരിച്ചു. 71 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.

To advertise here,

ദീർഘകാലം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം, അന്താരാഷ്ട്ര വിഷയങ്ങളിൽ നടത്തിയ വിവാദപരമായ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ഗ്രഹാമിന്റെ നിലപാടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റിന് ശുപാർശ നൽകിയത് ഗ്രഹാം ആയിരുന്നു. ഇതിനായി 'ഗ്രഹാം-ബ്ലൂമെന്റൽ ഉപരോധ ബില്ലിനായി' അദ്ദേഹം വാദിച്ചിരുന്നു.

യുക്രൈൻ യുദ്ധത്തിനിടയിൽ റഷ്യയിൽനിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് വ്ലാദിമിർ പുതിന്റെ യുദ്ധസന്നാഹങ്ങളെ പരോക്ഷമായി  സഹായിക്കും എന്നതായിരുന്നു ഗ്രഹാമിന്റെ നിലപാട്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇത്തരം നടപടികളിൽനിന്ന് പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഖമനേയിയെ 'ആധുനിക കാലത്തെ ഹിറ്റ്‌ലർ' എന്നും 'മതപരമായ നാസി' എന്നുമാണ് ഗ്രഹാം വിശേഷിപ്പിച്ചിരുന്നത്. ഖമനേയിയെ വധിക്കുന്നതാണ് മേഖലയിൽ സമാധാനം കൊണ്ടുവരാൻ നല്ലതെന്നായിരുന്നു ഗ്രഹാമിൻ്റെ നിലപാട്. കൂടാതെ, ഡാനിഷ് പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും ഗ്രഹാം വിവാദപരമായ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഗ്രീൻലാൻഡ് ആരുടെ ഉടമസ്ഥതയിലാണെന്നത് യുഎസിനെ സംബന്ധിച്ച് പ്രസക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നതിനെയും അദ്ദേഹം എതിർത്തിരുന്നു. ഇസ്രയേലിനോടുള്ള ശത്രുതയും ഇറാൻ വിമാനങ്ങൾക്ക് പാകിസ്താൻ താവളമൊരുക്കുന്നുവെന്ന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി പാകിസ്താന്റെ വിശ്വാസ്യതയെ അദ്ദേഹം ചോദ്യംചെയ്തു. ട്രംപിന്റെ വിദേശനയങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ഗ്രഹാം, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായാണ് അറിയപ്പെട്ടിരുന്നത്.