വാഷിങ്ടൺ: റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യുഎസ് സ്വീകരിക്കുന്ന നിലപാടുകൾക്ക് ആനുപാതികമായി യൂറോപ്പും റഷ്യയ്ക്കെതിരെ പ്രവർത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

To advertise here,

യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. അത് തനിക്ക് ഇഷ്ടമല്ല. അവർ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ അത്ര ശക്തമല്ല. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ താൻ തയ്യാറാണ്. പക്ഷേ അതിന് ആനുപാതികമായി യൂറോപ്പും ഉപരോധങ്ങൾ കടുപ്പിക്കേണ്ടിവരും ട്രംപ് പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും ഉപരോധം ഏർപ്പെടുത്താനും ട്രംപ് നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ യുക്രൈൻ യുദ്ധം അവസാനിക്കുന്നത് വരെ ചൈനയ്ക്ക് മേൽ 50-100 ശതമാനം തീരുവ ചുമത്താനും നിർദ്ദേശിച്ചു. 'മാരകവും എന്നാൽ വിഡ്ഢിത്തവുമായ യുദ്ധം' എന്നാണ് ട്രംപ് റഷ്യ യുക്രൈൻ യുദ്ധത്തെ വിശേഷിപ്പിച്ചത്. 'റഷ്യയ്ക്ക് മേൽ ചൈനയ്ക്ക് ശക്തമായ നിയന്ത്രണവും പിടിപാടുമുണ്ട്. നാറ്റോ ഒരു സംഘമായി ചൈനയ്ക്ക് മേൽ 50% മുതൽ 100% വരെ തീരുവ ചുമത്തുന്നത് ഇത് തകർക്കും. യുദ്ധം അവസാനിച്ചതിന് ശേഷം തീരുവ പൂർണ്ണമായി പിൻവലിക്കാവുന്നതാണ്.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

കഴിഞ്ഞദിവസം ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ ചുമത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ജി7 രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്കൻ പ്രതിനിധി ഈ ആവശ്യമുന്നയിച്ചത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തണമെന്നായിരുന്നു ജി7-ലെ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ 100 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു.