മോസ്കോ: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ. സെപ്റ്റംബർ അഞ്ച് അർധരാത്രി മുതൽ കീവിൽ ആക്രമണം നടത്തുന്നതിൽനിന്ന് റഷ്യൻ സൈന്യത്തോട് പിന്മാറാൻ നിർദേശിച്ചിട്ടുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

To advertise here,

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിൽ വിമാനമിറങ്ങിയതിന് പിന്നാലെയാണ് റഷ്യ ഉത്തരവിറക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള യു.എസ് സമാധാന നിർദേശങ്ങൾ പുതിനുമായി ചർച്ച ചെയ്യാനാണ് ഇവർ എത്തിയിട്ടുള്ളത്. നിർദേശങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ വെടിനിർത്തൽ നിർദേശത്തിന് പിന്നാലെയാണ് റഷ്യയുടെ താൽക്കാലിക പിന്മാറ്റം. അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനവേളയിൽ തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന് സെലൻസ്കി അറിയിച്ചിരുന്നു. ചർച്ചകൾ സുഗമമായി നടക്കാൻ റഷ്യയും സമാനമായ രീതിയിൽ ആക്രമണങ്ങളിൽനിന്ന് പിന്മാറണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. 

അമേരിക്കൻ നയതന്ത്രജ്ഞരുടെ സന്ദർശനത്തിന്റെ ആദ്യ ഘട്ടമാണ് മോസ്കോയിലെ കൂടിക്കാഴ്ച. തുടർന്ന് ഞായറാഴ്ച ഇവർ കീവിലേക്ക് തിരിക്കും. അവിടെവെച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ചർച്ചകൾ നടത്തും. നയതന്ത്ര ചുമതലയേറ്റ ശേഷം ഇവരുടെ ആദ്യ കീവ് സന്ദർശനമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയിൽ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതിർത്തി പ്രദേശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളും യുക്രൈന്റെ ഭാവിയിലെ നാറ്റോ അംഗത്വത്തെക്കുറിച്ചുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രധാന പ്രതിസന്ധിയായി തുടരുകയാണ്.