വാഷിങ്ടൺ: അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പുറത്തിറക്കിയ കുടിയേറ്റ വിരുദ്ധ പരസ്യം വംശീയ പരാമർശത്തെത്തുടർന്ന് വിവാദത്തിൽ. 'ട്രാൻസ്ഫോർമേഴ്സ്' സിനിമാ കഥാപാത്രമായ ഒപ്റ്റിമസ് പ്രൈം, താടിയുള്ള ഒരു വ്യക്തിയോട് ‘ഞങ്ങളുടെ റോഡുകളിൽനിന്ന് പുറത്തുപോകൂ, നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, മിസ്റ്റർ സിങ്’ എന്ന് പറയുന്ന തരത്തിലാണ് ഡിജിറ്റൽ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

To advertise here,

കൂടാതെ, വിദേശ പൗരന്മാരായ ട്രക്ക് ഡ്രൈവർമാരെ ഉൾപ്പെടുത്തി ‘മെഗാട്രോൺ’ എന്ന കഥാപാത്രത്തിലൂടെ സംസാരിക്കുന്ന എഐ നിർമിത വീഡിയോയും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഡിഎച്ച്എസ് വീഡിയോ പങ്കുവെച്ചത്. അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിട്ടുപോകണമെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന മുദ്രാവാക്യം.

ഇന്ത്യൻ വംശജരെയും സിഖ് സമൂഹത്തെയും അപമാനിക്കുന്ന നടപടിക്കെതിരെ യുഎസിലെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും സിഖ് കോളിഷനും ഉൾപ്പെടെയുള്ള സംഘടനകൾ ഈ പരസ്യത്തെ വംശീയ അധിക്ഷേപമാണെന്നും ഇന്ത്യൻ വംശജർക്കെതിരായ മുൻവിധിയാണെന്നും പറഞ്ഞു. അമേരിക്കയിലെ ട്രക്കിങ് മേഖലയിലടക്കം ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന 'സിങ്' എന്ന നാമം വെച്ച് ഇത്തരം വിവേചനപരമായ പ്രചാരണം നടത്തിയത് അപലപനീയമാണെന്നും ഫെഡറൽ ഏജൻസിയുടെ ഈ നീക്കത്തിനെതിരെ അന്വേഷണം വേണമെന്നും എച്ച്എഎഫ് ആവശ്യപ്പെട്ടു. ഭരണകൂടം തങ്ങളെ ശത്രുക്കളായി ചിത്രീകരിച്ചാലും ഭയപ്പെടില്ലെന്ന് സിഖ് കോളിഷനും വ്യക്തമാക്കി.