ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത്. നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തിൽ, സമാധാന ചർച്ചകൾക്കായി പാകിസ്താനെ ഒരു മധ്യസ്ഥനായി ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ്‌ വിവരം.

To advertise here,

ഉന്നതതല ചർച്ചയ്ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയിൽ നിന്നുള്ള ഒരു 'രഹസ്യ സന്ദേശം' ഇറാൻ പാകിസ്താന്റെ ഫീൽഡ് മാർഷൽ അസിം മുനീറിന് കൈമാറിയതായി പാക് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള രഹസ്യ നയതന്ത്രത്തിനുള്ള (backdoor diplomacy) മധ്യസ്ഥനായി വീണ്ടും പാകിസ്താന്റെ സൈനിക നേതൃത്വം മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഉടൻതന്നെ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ അറിയിക്കുമെന്നാണ് സൂചന. പാകിസ്താൻ സുരക്ഷാവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഇറാനിയൻ ആഭ്യന്തരമന്ത്രി എസ്‌കന്ദർ മൊമേനി, പാകിസ്താന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ (GHQ) അസിം മുനീറുമായി 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ച നടത്തി.

ഈ കൂടിക്കാഴ്ചയിൽ, അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയിയിൽനിന്നുള്ള രഹസ്യസന്ദേശം നേരിട്ട് കൈമാറുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള മധ്യസ്ഥതയ്ക്കായുള്ള പുതിയ ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം.

'ഇസ്ലാമാബാദ് ധാരണാപത്രത്തിലെ' (Islamabad MoU) പാകിസ്താന്റെ പങ്കിനെ ഇറാനിയൻ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ഇസ്ലാമാബാദിനെ മേഖലയിലെ 'സമാധാനത്തിന്റെ നങ്കൂരം' (anchor for peace) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ധാരണയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലുടനീളമുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന  ഘടനാപരമായ മധ്യസ്ഥ പ്രക്രിയ രൂപീകരിക്കുന്നതിലാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രാദേശിക നയതന്ത്രത്തിന് പുറമെ, ഉഭയകക്ഷി സുരക്ഷാ സഹകരണം, പ്രത്യേകിച്ച് പാകിസ്താൻ-ഇറാൻ അതിർത്തിയിലെ ഫലപ്രദമായ അതിർത്തി സംരക്ഷണം എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഒരു 'സത്യസന്ധനായ മധ്യസ്ഥനായി' (honest mediator) പ്രവർത്തിക്കാനുള്ള തങ്ങളുടെ സന്നദ്ധത പാകിസ്താൻ ആവർത്തിച്ചു.

വരും ദിവസങ്ങളിൽ ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിയൻ നേതൃത്വത്തിന്റെ സന്ദേശം അമേരിക്കയുമായി ചർച്ച ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം സൗദി അറേബ്യയും അമേരിക്കയും സന്ദർശിക്കാനും സാധ്യതയുണ്ട്.

അതേസമയം, അയൽരാജ്യങ്ങൾക്കിടയിൽ സമാധാനത്തിന് ശ്രമിക്കുമ്പോഴും സ്വന്തം രാജ്യത്തിനകത്ത് വർധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾ പാകിസ്താനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോഴും പാകിസ്താനിലെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക വെല്ലുവിളികളും പ്രധാന ചർച്ചാവിഷയമായി തുടരുകയാണ്.