കൊച്ചി: പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍കുഞ്ച് ഫ്‌ളാറ്റ് സമുച്ചയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്ന് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. 

To advertise here,

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് കൃത്യമായൊരു സമയം നിലവില്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ജീവനും സ്വത്തിനും ഭീഷണിയുള്ള സാഹചര്യത്തില്‍ എത്രയും വേഗം ഫ്‌ളാറ്റുകള്‍ പൊളിക്കും. ഓരോ ആഴ്ചയും ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടാവും. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കേണ്ടതുണ്ട്. ഒപ്പം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ 'ചന്ദര്‍ കുഞ്ച്' എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്. മൂന്ന് ടവറുകളിലായി ആകെ 264 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി 2018-ലാണ് ഈ ഫ്ളാറ്റ് നിര്‍മിച്ചത്. 

ഫ്ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ട് ടവറുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയത് നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.