തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തിയത്. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദുവിനാണ് (54) അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളായ നവനീതിനെയും നവമിയെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടാകും എന്ന് ഉറപ്പുനല്‍കി. 

To advertise here,

കുടുംബത്തിന് എന്തെല്ലാം ആവശ്യങ്ങളുണ്ടോ അതെല്ലാം സര്‍ക്കാര്‍ ചെയ്തുതരുമെന്നും ബിന്ദുവിന്റെ മകളുടെ തുടര്‍ചികിത്സ കുടുംബം എവിടെയാണോ ആവശ്യപ്പെടുന്നത് അവിടെ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ചികിത്സ തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തിങ്കളാഴ്ച തന്നെ കുട്ടിയുടെ ഓപ്പറേഷന്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. 

'അത്യന്തം ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. ഹൃദയഭേദകമായ ഒരു അവസ്ഥയാണ്. ഈ കുടുംബത്തിന്റെ ദുഃഖം എന്റേയുംകൂടിയാണ്. ബിന്ദുവിന്റെ അമ്മയേയും ഭര്‍ത്താവിനേയും മക്കളെയും കണ്ടു. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാര്‍ പൂര്‍ണമായും അവര്‍ക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകും,' മന്ത്രി പറഞ്ഞു. 

'തീരുമാനങ്ങളെല്ലാം മന്ത്രിസഭായോഗത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യന്ത്രി തന്നെ പ്രഖ്യാപിക്കും. കുടുംബം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കും,' മന്ത്രി വ്യക്തമാക്കി. മകന്റെ ജോലി ആവശ്യം മാത്രമാണ് ബിന്ദുവിന്റെ ഭര്‍ത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാരില്‍ പൂര്‍ണ്ണ പ്രതീക്ഷയുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു. 

ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ശനിയാഴ്ച വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.