കല്ലടിക്കോട്: വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെ യായിരുന്നു അപകടം. സ്‌കൂളില്‍നിന്ന് റോ ഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികള്‍ക്കിടയിലേ ക്കാണ് ലോറി പാഞ്ഞുകയറിയത്. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ അജ്ന എന്നകുട്ടി മാത്രം രക്ഷപ്പെട്ടു. ബാക്കി നാലുപേര്‍ ലോറിക്കടിയിലും സമീപത്തെ ചാലിനിടയില്യമായി കുടുങ്ങിയ നിലയിലായിരുന്നു. സംഭവസമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു.

To advertise here,

'ഞങ്ങളെല്ലാരുംകൂടെ നടന്നു പോകുമ്പോഴാണ് ആ ലോറി വന്നത്. ഞാന്‍ കുറച്ച് പുറകിലായിരുന്നു. ലോറിതട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഞാന്‍ വീണു. അപകടംകണ്ട് ആദ്യം എന്നെ വന്നെടുത്തത് ഇര്‍ഫാനയുടെ ഉമ്മയാണ്' കൂട്ടുകാരികളായ നാലുപേരും പൊടുന്നനെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാകാതെ മരവിച്ച അവസ്ഥയില്‍ അജ്‌ന ഓര്‍ത്തെടുത്തു. കൂട്ടുകാരെ രക്ഷിക്കാനായില്ലെന്ന തീരാസങ്കടത്തിന്റെ നോവായിരുന്നു അവളുടെ വാക്കുനിറയെ.

ഇര്‍ഫാന അപകടത്തില്‍പ്പെടുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്ന ഉമ്മയെക്കുറിച്ചോര്‍ത്തും അജ്‌ന വിങ്ങിപ്പൊട്ടി. ദന്തഡോക്ടറെ കാണാനായെത്തിയ ഇര്‍ഫാനയുടെ ഉമ്മ കുട്ടികള്‍ നടന്നുപോകുന്നത് കണ്ടിരുന്നു. ലോറി വന്നിടിച്ചതും അവര്‍ ഓടിച്ചെന്ന് വീണുകിടക്കുന്ന അജ്‌നയെ വാരിയെടുത്തു. ഓടിക്കൂടിയവരിലൊരാള്‍ അജ്‌നയോട് പേരും വിലാസവും ചോദിച്ച് വീട്ടുകാരെ വിവരമറിയിച്ചു. രക്ഷിതാക്കളെത്തി അജ്‌നയെ കൊണ്ടുപോകുകയായിരുന്നു.

പരീക്ഷ കഴിഞ്ഞ് നടന്നുപോകുമ്പോള്‍ കൂട്ടുകാരികളുടെ റൈറ്റിങ് പാഡും കുടയുമെല്ലാം അജ്‌നയുടെ ബാഗിലായിരുന്നു.

തൊട്ടപ്പുറത്തെ കടയില്‍നിന്ന് മിഠായിയും വാങ്ങിക്കഴിച്ചാണ് അവര്‍ കളിചിരിയുമായി നടന്നുപോയത്.