
തിരുവനന്തപുരം: സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം പാർട്ടി നിലപാടു തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ജമാഅത്തൈ ഇസ്ലാമിയും എസ്.ഡി.പി.ഐയും യുഡിഎഫുമായി ചേർന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി വിജയൻ പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
"ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്. സാദിഖലി തങ്ങൾ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റാണ് എന്നർഥം. ആ പ്രസിഡന്റിനെ രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ ലീഗിൽ പോലും വലിയ പ്രസക്തിയൊന്നും ഇല്ലാത്ത ആൾക്കാർ ഒരുപടികൂടി കടന്നു സംസാരിക്കുകയാണ്. എന്തും പറയാൻ യാതൊരു ഉളുപ്പും ഇല്ലാത്ത പ്രചരണ കോലാഹലമാണ് ഇവർ ഉണ്ടാക്കുന്നത്.
മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ് പറഞ്ഞത്. ഞങ്ങൾ കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. അതിനെ ഉടനെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വർഗീയ അജണ്ടയായി ചിലർ കൈകാര്യം ചെയ്തു. അപ്പോഴും മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണമാണ് ലീഗ് നേതൃത്വം നൽകുന്നത്. ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും തടങ്കൽ പാളയത്തിലാണ് ലീഗ്. മതവികാരം ആളിക്കത്തിക്കാൻ മുസ്ലീം ലീഗ് ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഒപ്പം ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം തിരിച്ചറിയണം.
പച്ചയായ വർഗീയത മുഖമുദ്രയായി മാറുകയും തങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണെന്ന പരസ്യമായി നിലപാട് സ്വീകരിക്കുന്ന വിഭാഗമായി ജമാഅത്തെ ഇസ്ലാമി മാറി. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ഭാഗത്ത് ആർഎസ്എസിന്റെ കൗണ്ടർ പാർടാണ് ജമാഅത്തൈ ഇസ്ലാമി. അതുകൊണ്ടാണ് ഞങ്ങൾ ജമാഅത്തൈ ഇസ്ലമിയെ എതിർക്കുന്നത്. ഇനിയും എതിർക്കും. ഇത് പാർട്ടിയുടെ നിലപാടാണ്", എം.വി ഗോവിന്ദൻ പറഞ്ഞു.
തന്റെ ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ചതായി സന്ദീപ് വാര്യർ ഇതുവരെ പറഞ്ഞിട്ടില്ലെന്നും തികഞ്ഞ വർഗീയ പ്രചാരവേല ആർഎസ്എസിനായി നടത്തിക്കൊണ്ടിരുന്ന ഒരാൾ ഇപ്പോൾ കോൺഗ്രസിൽ ചേർന്നിരിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ബിഎൽഒമാരുടെ പൂർണ പിന്തുണയോടെ യുഡിഎഫ് 2500 വ്യാജ വോട്ടുകൾ പാലക്കാട് ചേർത്തെന്നും അദ്ദേഹം ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകൾ മുഴുവൻ നീക്കണമെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഞങ്ങൾ വിമതർക്ക് കൂടെ നിൽക്കുകയാണ് ചെയ്തത്. വോട്ടെടുപ്പിനിടെ ക്വട്ടേഷൻ സംഘത്തെ അയയ്ക്കുകയായിരുന്നു കോൺഗ്രസ്. അവരാണ് പ്രശ്നം ഉണ്ടാക്കിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭീഷണി പ്രസംഗം ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: mv govindan says pinarayi vijayans remark against Panakkad thangal is party stand
Published: 18 Nov 2024, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented