
കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല. ഇതാണ് ലോകം. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ചു വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെ, പി.വി. അൻവർ പറഞ്ഞു.
വടകര പാനൂരിൽ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചതുമായി ബന്ധപ്പെട്ട് സംഭവത്തിലും പി.വി അൻവർ ആരോപണമുന്നയിച്ചു. പതിനേഴുകാരന്റെ മരണത്തിനു പിന്നിൽ മയക്കുമരുന്ന് ലോബിയാണെന്നും പോലീസിന് കുടുംബം പരാതി നൽകിയെങ്കിലും ആരെയും ചോദ്യംചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ മൂലമാണ് അന്വേഷണം മുടങ്ങിയതെന്നും പതിനേഴുകാരന്റെ പിതാവ് തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കുട്ടി പേര് വെളിപ്പെടുത്തിയ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയായിരുന്നുവെന്നും പിതാവ് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനേഴുകാരനെ വിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
എസ്.പി സുജിത് ദാസിനെതിരേയും പി.വി. അൻവർ ആരോപണം ഉന്നയിച്ചു. എം.ഡി.എം.എ. കേസിൽ നൂറിലേറെ ചെറുപ്പക്കാരെയാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്. ഇവരാണ് സാധനം കൊണ്ടുവരുന്നത്. ഇവരാണ് ഏജന്റുമാരെ ഏൽപ്പിക്കുന്നത്. പണം മുടക്കുന്നതും ലാഭം എടുക്കുന്നതും ഇവരാണ്. കേസ് വേണം എന്നതുകൊണ്ട് നിരപരാധികളായ ചെറുപ്പക്കാരെ സുജിത് ദാസ് കുടുക്കുകയാണ്. പൊതുജനങ്ങളുടെമുമ്പിൽ, സർക്കാരിന് മുമ്പിൽ ഏറ്റവും കൂടുതൽ എം.ഡി.എം.എ. പിടിച്ചവൻ, ഏറ്റവും കൂടുതൽ സ്വർണം പിടിച്ചവൻ. രാഷ്ട്രപതി അവാർഡ് അല്ല, യുണൈറ്റഡ് നേഷൻസിന്റെ അവാർഡ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം, പി.വി. അൻവർ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ വൻജനാവലിയാണ് പി.വി. അൻവറിനെ കേൾക്കാനെത്തിയത്. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലും വലിയ ജനാവലി എത്തിയിരുന്നു.
Content Highlights: mam missing case pv anvar public speech at kozhikode
Published: 30 Sept 2024, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented