ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.

To advertise here,

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരം ഉണ്ടെന്നും ആയിരുന്നു സംസ്ഥാന സർക്കാർ വാദം.

വിരമിച്ചവർക്ക് ഉയർന്ന ക്ഷമബത്ത വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി യുടെ വാദം. എന്നാൽ പണപ്പെരുപ്പം ഉൾപ്പടെ കണക്കാക്കുമ്പോൾ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ വിവിധ തൊഴിലാളി യുണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷാകൻ വി ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.