To advertise here,

തിരുവനന്തപുരം: പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീൽഫീസായി പൊതുഖജനാവിൽനിന്നു ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമമനുസരിച്ച് കാസർകോട് ഉർദൂർ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

2016-26 കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ ഫീസും ഇക്കൂട്ടത്തിൽവരും. ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ കേസുകൾ, വിവിധ നിയമോപദേശങ്ങൾ, നിയമഭേദഗതികളുടെ കരട് തയ്യാറാക്കാൻ അഭിഭാഷകർക്ക് ഉൾപ്പെടെ നൽകിയ പ്രതിഫലം എന്നിവയുമുണ്ട്.

സുപ്രീംകോടതിയിൽ 789 കേസ്; ചെലവ് 38.91 കോടി

സുപ്രീംകോടതിയിലെ 789 കേസിനായി 38.91 കോടി രൂപ ഫീസിനത്തിൽ നൽകി. സീനിയർ അഭിഭാഷകരിൽ 273 കേസിൽ ഹാജരായ ജയദീപ് ഗുപ്തയ്ക്കാണ് ഏറ്റവും കൂടുതൽ തുക നൽകിയത്- 8.91 കോടി.

അഞ്ചുകേസിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി നൽകി. മുൻഅറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഫാലി എസ്. നരിമാൻ തുടങ്ങിയ മുൻനിര അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിന് 92.65 ലക്ഷം രൂപയും പ്രതിഫലം നൽകി.

പ്രധാന കേസും ഫീസും

• സോളാർ- 1.20 കോടി

• പെരിയ ഇരട്ടക്കൊല- 85 ലക്ഷം

• സ്വർക്കടത്ത്- 70 ലക്ഷം

• വടക്കാഞ്ചേരി ലൈഫ് മിഷൻ-55 ലക്ഷം

• തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത്-56 ലക്ഷം

• ഹാരിസൺ മലയാളം- 45 ലക്ഷം

• കിഫ്ബി കേസ്- 45 ലക്ഷം

• സാന്റിയാഗോ മാർട്ടിൻ ലോട്ടറി- 17.50 ലക്ഷം

• ചെറുവള്ളി എസ്റ്റേറ്റ്- 16.5 ലക്ഷം

• സ്പ്രിംഗ്‌ളർ- രണ്ടുലക്ഷം