കോഴിക്കോട്: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി ചുവന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്. ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി. യുടെ പച്ച ഡബിൾ ഡക്കർ ബസിന് സാങ്കേതിക തകരാറുകൾ ഉണ്ടായതോടെയാണ് പകരമായി ചുവന്ന ബസ് നഗരത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ സർവീസിനിറക്കിയിരുന്നു.

To advertise here,

രണ്ടുകോടി രൂപ ചെലവഴിച്ച് കോഴിക്കോട് എത്തിച്ച പച്ച ബസ് മാർച്ച് 27-നാണ് സർവീസ് ആരംഭിച്ചത്. എന്നാൽ, ചാർജ് കയറാത്തതും വാഹനം ഓൺ ചെയ്യാൻ കഴിയാത്തതുമടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങൾ തുടർന്നതോടെ ബസ് സർവീസ് മുടങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും യാത്രയ്ക്കിടെയും സാങ്കേതികത്തകരാറുകൾ തടസ്സമായി. നിലവിൽ ബസ് തൃശ്ശൂരിലാണ്.

കഴിഞ്ഞ മാസം 22-നാണ് പകരം ചുവന്ന ഡബിൾ ഡക്കർ കോഴിക്കോട് എത്തിച്ചത്. പച്ച ബസ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതോടെ അവിടെ രണ്ട് ഡബിൾ ഡക്കർ ബസുകളാകും സർവീസിന് ഉണ്ടാകുക. കോഴിക്കോട് എത്തിയ ചുവന്ന ബസിൽ നഗരക്കാഴ്ചകൾ ആസ്വദിച്ചുള്ള ടൂറിസം യാത്ര ഒരുക്കാനാണ് പദ്ധതി. നേരത്തെ തൃശ്ശൂരിൽ ഒന്നരമാസത്തോളം യാത്രക്കാരില്ലാതെ ഷെഡിൽ കിടന്നിരുന്ന ബസാണ് കോഴിക്കോട് എത്തിച്ചിരിക്കുന്നത്.

തൃശ്ശൂരിൽ സർവീസിന് കാര്യമായ വരുമാനം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ബസ് കോഴിക്കോട്ടേക്ക് മാറ്റിയത്. കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ചാർജിങ് സംവിധാനത്തിനും മുൻപ് തകരാറുണ്ടായിരുന്നു. ഇത് പരിഹരിച്ചതിന് പിന്നാലെയാണ് പച്ച ബസിന്റെ ബാറ്ററിയും ചാർജിങ് സംവിധാനവും വീണ്ടും പ്രതിസന്ധിയിലായത്. മഴവെള്ളേച്ചാർച്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും നേരത്തെ ബസിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് രണ്ടു കോടി രൂപയുടെ ബസ് തൃശ്ശൂരിൽ കൊണ്ടുവന്നത്. രണ്ടു മാസത്തോളം പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കും തൃശ്ശൂർ റൗണ്ട് ചുറ്റി ശോഭാ സിറ്റിയിലേക്കും സഞ്ചാരികളുമായി ഓടിയെങ്കിലും പിന്നീട് പല കാരണങ്ങളാൽ ഇത് നഷ്ടത്തിലാകുകയായിരുന്നു. അവധിക്കാലം കഴിഞ്ഞതോടെ ആളില്ലാതെ സർവീസ് അവസാനിപ്പിക്കേണ്ടിയുംവന്നു. തുടർന്ന് ഏറെനാൾ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ പെട്രോൾപമ്പിൽ വെറുതേ കിടക്കുകയായിരുന്ന ബസ്.

മുകൾഭാഗം തുറന്ന 64 സീറ്റുള്ള ബസ് മാർച്ചിൽ സർവീസ് തുടങ്ങുമ്പോൾ മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ 40,000 രൂപ വരെ ദിവസവരുമാനവും തൃശ്ശൂർ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. ജില്ലാ ട്രാൻസ്പോർട്ട് അധികൃതർ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് പരാതി അറിയിച്ചതിനെത്തുടർന്നാണ് ബസ് കോഴിക്കോട്ടേക്കു മാറ്റാൻ തീരുമാനമായത്. തിരുവനന്തപുരം, കോഴിക്കോട് പോലെ ടൂറിസം സാധ്യതകൾ ഏറെയുള്ള നഗരങ്ങളിൽ മികച്ച നിലയിലാണ് സമാന സർവീസുകൾ നടക്കുന്നത്.