കോഴിക്കോട്: ഇ.ഡി അയയ്ക്കുന്ന കേസ് റിപ്പോർട്ടുകളിൽ ഏത് സർക്കാരാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി. നോട്ടീസ് അയച്ചപ്പോൾ അവർ പൂർണ്ണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ അവരും രാഹുൽ ഗാന്ധിയും ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മന്ത്രി കടുത്ത പരിഹാസം ഉയർത്തി. 'ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ല' - കെ. മുരളീധരൻ പറഞ്ഞു.

ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന്: ചില 'വിദ്യാന്മാരുടെ' കൈയിൽ ബിവറേജസിലുള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും, എന്നിട്ടാണ് ഇക്കൂട്ടർ പൊതുസമൂഹത്തിൽ വേദവാക്യം പ്രസംഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യങ്ങളെല്ലാം ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇതൊന്നും മാധ്യമധർമ്മവുമായി യാതൊരു ബന്ധവുമുള്ള കാര്യമല്ല. തട്ടിപ്പുകളും അഴിമതികളും കാണിക്കാനുള്ള മറയായി മാധ്യമധർമ്മത്തെ മാറ്റരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.