തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)നെതിരേ ശക്തമായ രാഷ്ട്രീയ, നിയമ പോരാട്ടം സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ക്യാമ്പയിൻ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പരാമർശിച്ചത് പാർട്ടിയെ ലക്ഷ്യംവെച്ചുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തികളെയല്ല, സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകർക്കുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആർഎൽ രേഖകളിൽ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ പേരുകളുണ്ടായിരുന്നെന്നും അവർ പണം വാങ്ങിയ കാര്യം സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടു കമ്പനികൾ തമ്മിലുള്ള സേവന കൈമാറ്റത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വീണയ്ക്ക് 1.78 കോടി രൂപ ലഭിച്ചതെന്നും അതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള കേസുകളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ ഹവാല ഇടപാട്, 'റെഡ് ബുക്ക്' തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ഇഡി പുതിയ കഥകൾ ഉണ്ടാക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. വീണയെ ചോദ്യം ചെയ്ത ഘട്ടത്തിൽ ഹവാല ഇടപാടിനെക്കുറിച്ച് ഒരു ചോദ്യവും ഇഡി ഉന്നയിച്ചിരുന്നില്ല.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിനെ ഹവാല ഗ്രൂപ്പാക്കി ചിത്രീകരിക്കാനാണ് ഇഡി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചാറ്റുകൾ പുറത്തുവന്നതോടെ ഈ കള്ളക്കഥ പൊളിഞ്ഞെന്നും തെറ്റായ വാർത്തകൾ സൃഷ്ടിച്ച് നൽകി ജനങ്ങളിൽ സംശയമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി അംഗങ്ങളോ നേതാക്കളോ ഏതെങ്കിലും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയാണെങ്കിൽ പാർട്ടിയോട് ചോദിക്കണം. എന്നാൽ പാർട്ടി അംഗങ്ങളല്ലാത്ത കുടുംബാംഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ മക്കൾ പല സ്ഥലങ്ങളിലും ഇത്തരം ചെറിയ വ്യവസായങ്ങൾ നടത്തുന്നുണ്ട്. എക്സാലോജിക് വിഷയത്തിലെ എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിച്ചതാണെന്നും തെറ്റായ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടാണ് പൂർണ പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.