കോഴിക്കോട്: എക്‌സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് വീണയിൽനിന്ന് പിടിച്ചെടുത്തതായി ഇഡി പറയുന്ന രേഖകളുമായി ബന്ധപ്പെട്ട് താനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്ന് പി.എ.മുഹമ്മദ് റിയാസ്. അത്തരത്തിൽ വൈരുദ്ധ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പിണറായി വിജയനും മുഹമ്മദ് റിയാസും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ആരോപിച്ചിരുന്നു. ഏത് ഡയറിയെന്നും എന്ത് ഡയറിയെന്നുമാണ് ഒരാൾ ചോദിച്ചതെങ്കിൽ, ഭാവി ബിസിനസിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് മറ്റൊരാൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്തത് ഡയറിയാണെന്ന വാദം തള്ളിയ റിയാസ് കടലാസ് കുറിപ്പുകളാണ് ഇതെന്നും വ്യക്തമാക്കുകയുണ്ടായി.

'ഡയറി പിടിച്ചെടുത്തുവെന്നും ഇതിൽ എന്തൊക്കെയോ കണക്കുകൾ ഉണ്ടെന്നും പറയുന്നത് തെറ്റാണെന്നാണ് പിണറായി പറഞ്ഞത്. ഞാനും അത് തന്നെയാണ് പറഞ്ഞത്. തുണ്ട് കടലാസുകളാണ്. വ്യത്യസ്ത കടലാസുകളും വ്യത്യസ്ത വിഷയങ്ങളുമാണ്' റിയാസ് പറഞ്ഞു.

കടലാസിൽ ആർക്കെങ്കിലും പണം കൈമാറിയതോ, കള്ളപ്പണവുമായി ബന്ധപ്പെട്ടതോ അല്ല എന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടങ്ങാനുദ്ദേശിച്ച ബിസിനസുമായി ബന്ധപ്പെട്ട് എഴുതിയ കാര്യങ്ങളാണ് കുറിപ്പിലെന്നത് താൻ പറഞ്ഞതിൽ യാതൊരു കൺഫ്യൂഷനും ഇല്ല. ഒരു സംവിധാനം തുടങ്ങിയാൽ അതിന് എന്ത് ചെലവ് വരുമെന്നുള്ളതിന്റെ വിശദാംശങ്ങളാണ് അതിലുള്ളതെന്നും റിയാസ് പറഞ്ഞു.