കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എ.ജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ റിപ്പോർട്ട്.

To advertise here,

25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇ.ഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. ഇതിന്മേലാണ് എ.ജി. നിയമോപദേശം നൽകിയിരിക്കുന്നത്.

ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആകാം എന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറൽ കൈമാറിയിരിക്കുന്നത്.

സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടതല്ലാതെ മറ്റു കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചില സൂചനകൾ ഇ.ഡിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ മുഹമ്മദ് റിയാസ്, വീണ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം അടക്കം പ്രതിസ്ഥാനത്തേക്ക് എടുത്ത് പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് വിജിലൻസിന് തീരുമാനിക്കാം എന്നാണ് നിയമോപദേശം.