ഗൂഡല്ലൂർ: അയ്യൻകൊല്ലിക്കടുത്ത് പാക്കണയിൽ പതിനാലുവയസ്സുകാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാക്കണ പുത്തൂർവയലിലെ ഷാജഹാന്റെയും റസാനത്തിന്റെയും മകൻ നിസാബിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

To advertise here,

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. പാക്കണ ടൗണിൽ മുടിവെട്ടാൻ പോയി ഒരുകിലോമീറ്റർമാത്രം അകലെയുള്ള വീട്ടിലേക്ക്‌ തിരികെവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപംവെച്ചാണ് കുട്ടിയെ കാട്ടാന ആക്രമിക്കുന്നത്.

കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ വനംവകുപ്പ്‌ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. പാക്കണ പുത്തൂർവയൽ പ്രൈമറി സ്കൂളിലെ വിദ്യാർഥിയാണ് നിസാബ്.

ഗൂഡല്ലൂരിൽ രണ്ടുദിവസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ദേവാല ഹട്ടിയിൽ പുഴയിൽ മീൻപിടിക്കാൻപോയ മീനാക്ഷി (60) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുമാസത്തിനിടെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.