കോട്ടയം: ചെന്നൈയിൽ വെച്ച് അന്തരിച്ച സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. ഉച്ചക്ക് 12-ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് ശേഷം 2.30-ന് ചങ്ങനാശ്ശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

To advertise here,

യുവജനകാലം മുതൽ ദീർഘകാലം കർമമണ്ഡലമായിരുന്ന ഇവിടെ വൈകിട്ട് അഞ്ചുവരെ പൊതുദർശനത്തിന് വെക്കും. തുടർന്ന്‌ തെങ്ങണയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും. ഞായർ പകൽ 12-ന്‌ സംസ്കരിക്കും. അര്‍ബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ  ചികിത്സയില്‍ കഴിയുവെയായിരുന്നു അന്ത്യം.

ഒരു മാസം മുമ്പാണ് റസൽ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു.

വി.എൻ. വാസവൻ മന്ത്രിയായതോടെ റസൽ സെക്രട്ടറി സ്‌ഥാനത്ത്‌ തുടർന്നു. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിൻ്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും  ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.