മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത് പ്രായോഗിക കാര്യങ്ങളാകാമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന് പറഞ്ഞു

ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്. കേവലം ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പദ്ധതി എങ്കിൽ അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ദുബായിൽ പറഞ്ഞു. പദ്ധതി നടപ്പാകില്ല എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത് പ്രായോഗിക കാര്യങ്ങൾ ആകാം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തത കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫും പിഎം ശ്രീയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ ഫറഫുദ്ദീൻ പിലാക്കൽ പറഞ്ഞത്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നും ഭരണം മാറുന്നതിനനുസരിച്ച് തങ്ങളുടെ നിലപാട് മാറില്ലെന്നും അദ്ദേഹം എംഎസ്എഫ് ലീഡേഴ്‌സ് മീറ്റിൽ പറഞ്ഞു.
അതേസമയം പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും സംസ്ഥാനസർക്കാരിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിക്കുകയും ചെയ്തു. കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. എന്നാലേ തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടിയതായി ഷംസുദ്ദീൻ പറഞ്ഞു. കത്തിൽ എന്ത് മറുപടി നൽകണമെന്നത് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Muslim Youth League President Munavvar Ali Thangal demanded that the PM SHRI scheme should not be implemented in Kerala if it serves a central agenda beyond funding, while expressing hope that the state will reject it.
Published: 12 Sept 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented