കണ്ണൂർ: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിന് പിന്നാലെ, എൽ.ഡി.എഫിനെയും സി.പി.ഐ.എമ്മിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷശക്തികൾ ഒന്നിച്ചണിനിരന്ന് സംഘടിത ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രസ്ഥാനത്തെ തകർത്തുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരോട് സഹതാപം മാത്രമാണുള്ളതെന്നും പിണറായി പറഞ്ഞു.

To advertise here,

2021-ലെ തിരഞ്ഞെടുപ്പിന് മുൻപുതന്നെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനത്തെ യു.ഡി.എഫും സർക്കാരിനെതിരെ ഏകോപനത്തിൽ എത്തിയിരുന്നു. ഭരണം ലഭിച്ചതോടെ എൽ.ഡി.എഫിനെ തകർക്കാൻ ഇരുവിഭാഗവും കടുത്ത മത്സരത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

സി.എം.ആർ.എൽ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന സമീപനമാണ് ഇഡി സ്വീകരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി കത്ത് നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 25 പേജുള്ള റിപ്പോർട്ടാണ് ഇ.ഡി കൈമാറിയിട്ടുള്ളത്. പോലീസിന് നൽകുന്ന കത്തുകൾ സാധാരണ ഉടൻ പുറത്തുവരാറില്ലെങ്കിലും സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് ലഭിക്കുന്നതിന് മുൻപാണോ അതിനുശേഷമാണോ ഇത് മാധ്യമങ്ങളിൽ വന്നതെന്ന കാര്യം വാർത്തകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പിണറായി പറഞ്ഞു.