തൊടുപുഴ: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. തന്റെയോ എറണാകുളം ജില്ലാസെക്രട്ടറി സി.എന്‍. മോഹനന്റെയോ സ്വത്തുവിവരം സംബന്ധിച്ച കാര്യങ്ങള്‍ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ടകാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എക്കെതിരായി തങ്ങള്‍ ഉയര്‍ത്തിയ ആരോപണത്തിനാണ് അദ്ദേഹം മറുപടി പറയേണ്ടതെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.

To advertise here,

'എന്റെയോ സി.എന്‍. മോഹനന്റെയോ സ്വത്തുവിവരം സംബന്ധിച്ച് മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട യാതൊരു കാര്യവും ഞങ്ങള്‍ക്കില്ല. സി.പി.എമ്മിനെ നന്നാക്കാന്‍ അദ്ദേഹം ശ്രമിക്കണ്ട. ഇക്കാര്യത്തിലൊക്കെ വളരെ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. നേതാക്കന്മാരുടേയും കുടുംബാംഗങ്ങളുടേയും ജീവിതരീതി പാര്‍ട്ടിയുടെ അച്ചടക്കത്തെയൊക്കെ ബാധിച്ചു പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. മാത്യു കുഴല്‍നാടനെതിരെ ഞങ്ങള്‍ ഉന്നയിച്ച വിമര്‍ശനത്തിനാണ് മറുപടി പറയേണ്ടത്', സി.വി. വര്‍ഗീസ് പറഞ്ഞു.

അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉയര്‍ത്തിയ ഏഴുചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു മാത്യു കുഴല്‍നാടന്‍, സി.പി.എം. നേതാക്കള്‍ കോടികള്‍ സമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചത്. നേതാക്കള്‍ കോടികള്‍ സമ്പാദിച്ചതിന്റെ യാഥാര്‍ഥ്യം പുറത്തുവന്നാല്‍ സി.പി.എം. ഉടുതുണിയില്ലാത്ത അവസ്ഥയിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കോടികള്‍ സമ്പാദിച്ചവരാണ് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസും. ഇവര്‍ വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് എം.വി.ഗോവിന്ദന് പറയാന്‍ കഴിയുമോ? അങ്ങനെ പറയാന്‍ ഗോവിന്ദന്‍ ഇടുക്കിയിലെത്തിയാല്‍, കാല്‍ വെട്ടുമെന്ന് അവര്‍ പറയും. ഇതുചോദിക്കാന്‍ സി.പി.എമ്മില്‍ ഒരാള്‍ക്കുപോലും ധൈര്യമില്ലെന്നുമായിരുന്നു മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.