തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണ് എന്നകാര്യത്തിൽ ഞങ്ങൾക്ക് സംശയമേയില്ല. കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറിപ്പോകാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാ പങ്കുവയ്ക്കപ്പെടണം. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണ്’, ബിനോയ് വിശ്വം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെതന്നെ ഈ ആവശ്യവുമായി സിപിഐ ശക്തമായി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗം ചേരുംമുൻപ്‌ തീരുമാനമുണ്ടാകണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തുനൽകുകയും ചെയ്തിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സി.പി.ഐ.ക്കു നൽകേണ്ടെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിപിഐ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതും തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതും സി.പി.എമ്മിന് കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്.