കൊൽക്കത്ത: ഒളിവിൽ കഴിയുകയായിരുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും അഭിഷേക് ബാനർജിയുടെ അടുത്ത അനുയായിയുമായ ജഹാംഗീർ ഖാൻ അറസ്റ്റിൽ. നേപ്പാൾ അതിർത്തിക്ക് സമീപത്തുനിന്നാണ് ആഴ്ചകളോളം നീണ്ട ഒളിവുജീവിതത്തിനിടെ ഇയാൾ അറസ്റ്റിലാവുന്നത്. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ബംഗാൾ എസ്ടിഎഫ് അറിയിച്ചു. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം കൽക്കത്ത ഹൈക്കോടതി റദ്ദാക്കുകയും ജാമ്യം നീട്ടുന്നത് തടയുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. ഇവിഎം തട്ടിപ്പ് ഉൾപ്പെടെ ഏഴിലേറെ കേസുകൾ ഇയാൾക്കെതിരേ പോലീസ് ഫയൽ ചെയ്തിട്ടുണ്ട്.

To advertise here,

തെലുങ്ക് ചിത്രം 'പുഷ്പ'യിലെ കഥാപാത്രത്തെപ്പോലെ സ്വയം 'പുഷ്പ'യായി വിശേഷിപ്പിക്കുന്നയാളാണ് ഖാൻ. ഭീഷണിപ്പെടുത്തൽ, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വോട്ടിങ് മെഷീൻ ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടന്ന ഫൽത മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ഖാൻ, വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മത്സരത്തിൽ നിന്ന് പിന്മാറി ഞെട്ടിച്ചിരുന്നു. ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ ഈ സീറ്റ് നേടുകയും ഭൂരിപക്ഷം ഉയർത്തുകയും ചെയ്തപ്പോൾ, ഖാൻ തന്റെ ഓഫീസ് പൂട്ടി ഒളിവിൽ പോവുകയായിരുന്നു.

ഫൽതയിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുക, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ പേരുകൾ ടേപ്പ് കൊണ്ട് മറയ്ക്കുക തുടങ്ങിയ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അഭാവം കാരണം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഫൽതയിൽ പ്രത്യേക നിരീക്ഷകനായി എത്തിയ ഐപിഎസ് ഉദ്യോഗസ്ഥനും 'സിങ്കം' എന്ന് വിളിപ്പേരുള്ള അജയ് പാൽ ശർമ്മ ജഹാംഗീർ ഖാന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ രംഗത്തെത്തിയിരുന്നു. ഇത് പുഷ്പ Vs സിങ്കം പരസ്യപ്പോരിന് കളമൊരുക്കുകയും ചെയ്തു. ജഹാംഗീർ ഖാന്റെ പ്രദേശത്ത് എത്തുകയും പ്രശ്നക്കാരാകാൻ സാധ്യതയുള്ളവർക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ശർമ്മ കർശന മുന്നറിയിപ്പ് നൽകുകയായിരുന്നു. അദ്ദേഹം സിങ്കം ആണെങ്കിൽ ഞാൻ പുഷ്പയാണ് എന്നായിരുന്നു ഖാൻ ഇതിന് മറുപടി നൽകിയത്.

ബംഗാളിലെ ഫൽത നിയമസഭാ സീറ്റിലേക്കുള്ള പോളിങ്ങുമായി ബന്ധപ്പെട്ടാണ് ജഹാംഗീർ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുയരുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ മണ്ഡലത്തിൽ വൻതോതിൽ ക്രമക്കേട് നടന്നതായി ബിജെപി ആരോപിച്ചിരുന്നു. പല ബൂത്തുകളിലും തങ്ങളുടെ പാർട്ടി ചിഹ്നം മഷി പുരട്ടി നശിപ്പിച്ചതായി ബിജെപി പരാതിപ്പെട്ടതിനെ തുടർന്ന്് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ റീപോളിംഗിന് ഉത്തരവിട്ടു. എന്നാൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ പിന്മാറി. ഇത് സ്വന്തം പാർട്ടിയെപ്പോലും ഞെട്ടിച്ചു. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിൽ ഉൾപ്പെടുന്നതിനാൽ ഫൽത റീപോൾ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയുടെ രാഷ്ട്രീയ സ്വാധീന മേഖലയായാണ് ഫൽത കണക്കാക്കപ്പെടുന്നത്. ബിജെപി സ്ഥാനാർഥിയാണ് റീപോളിങ്ങിൽ ജയിച്ചത്.