ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് കൂടാതെ കെട്ടിടത്തിന്റെ ഉടമയായ ഹരിറാമിനും മറ്റുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കർശന നിയമനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറെ പഴക്കമുള്ള കെട്ടിടത്തിനടിയിലെ നിലയിൽ പണി നടന്നിരുന്നുവെന്നും ഒരു പില്ലർ മാറ്റിയതാണ് അപകടത്തിന് കാരണമായതെന്നും അഴർ കൂട്ടിച്ചേർത്തു. ലഫ്. ഗവർണർ തരൺജീത് സിങ് സന്ധു, പോലീസ് കമ്മിഷണർ അനുരാഗ് കുമാർ, ബാൻസുരി സ്വരാജ് എം.പി. തുടങ്ങിയവരും സ്ഥലത്തെത്തി. ഞായറാഴ്ചരാത്രി വൈകിയും കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത് തുടരുകയാണ്.

To advertise here,

ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് തൊട്ടടുത്ത സത്യ നികേതനിലെ 'ഹോസ്റ്റൽ ഡേസ്' എന്ന ആൺകുട്ടികളുടെ സ്വകാര്യ ഹോസ്റ്റൽക്കെട്ടിടമാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇടിഞ്ഞുവീണത്. അൻപതോളം കോളേജ് വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. കെട്ടിടത്തിന് അഞ്ചുനില മുകളിലേക്കും ഒരു ഭൂഗർഭ നിലയുമുണ്ടായിരുന്നു. രണ്ടുദിവസമായി തുടരുന്ന മഴയിൽ ഭൂഗർഭനിലയിൽ വെള്ളംകെട്ടിനിന്നത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കിയിരിക്കാമെന്നു കരുതുന്നു. ഒരു മാസത്തോളമായി ഇതിൽ നിർമാണപ്രവർത്തനം നടക്കുന്നുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൊട്ടടുത്ത കെട്ടിടവും ചെരിഞ്ഞു. അടുത്ത കെട്ടിടങ്ങളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആദ്യ മണിക്കൂറിൽ പുറത്തെടുത്ത ഒൻപതുപേരിൽ ഒരാൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മറ്റു രണ്ടുപേർ എയിംസിലെ ട്രോമാ കെയറിൽവെച്ചാണ് മരിച്ചത്.

അപകടസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികളും വിദ്യാർഥികളുമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അവശിഷ്ടങ്ങൾ നീക്കി ആളുകളെ പുറത്തെടുത്ത് സ്വകാര്യ ആംബുലൻസുകളിൽ കയറ്റിയയച്ചത് വിദ്യാർഥികളാണ്. തുടർന്ന് അഗ്നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേനകളും എത്തിയെങ്കിലും പ്രദേശത്തെ ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായുടെ ഗോവ സന്ദർശനം റദ്ദാക്കി.