കൊൽക്കത്ത: രാജ്യത്തെ ഏറ്റവും ശക്തരായ പ്രാദേശിക പാർട്ടിയായിരുന്ന തൃണമൂൽ കോൺഗ്രസിലുണ്ടായിട്ടുള്ള പൊട്ടിത്തെറികൾ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്‌ പിന്നാലെയായിരുന്നു മമതാ ബാനർജിക്ക് ഇരുട്ടടി നൽകിയുള്ള പാർട്ടിയിലെ കലാപം. ബംഗാളിലെ അധികാരം നഷ്ടപ്പെട്ടത് കൂടാതെ പ്രതിപക്ഷത്ത്‌ പോലും നിലയുറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് മമതാ ബാനർജി നേരിടുന്നത്. മാസങ്ങൾക്ക് മുമ്പുവരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തയായിരുന്ന മമതയുടെയും പാർട്ടിയുടെയും പതനത്തിന് പിന്നിൽ ബിജെപിയുടെ കരുനീക്കങ്ങളാണെന്നുള്ള ആരോപണം നേരത്തെ ഉയർന്നിരുന്നു. തൃണമൂൽ എംപിമാരെ ബിജെപിയിലെത്തിച്ചതിന്‌ പിന്നിൽ ആന്ധ്രപ്രദേശിൽനിന്നുള്ള ഒരു എംപിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

To advertise here,

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെയും കേന്ദ്രീകരിച്ചാണ് തൃണമൂൽ വിമതർ പ്രവർത്തിക്കുന്നതെങ്കിലും, പിന്നണിയിലെ നാടകീയ നീക്കങ്ങളിൽ പ്രധാന കഥാപാത്രം ആന്ധ്രാപ്രദേശിൽ നിന്നുള്ള 61-കാരനായ പാർലമെന്റ് അംഗം സി.എം. രമേശ് ആണെന്ന് അവകാശപ്പെടുന്നു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രതികരണത്തിൽ സി.എം.രമേശ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ആളുകളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞ രമേശ് രണ്ട് മണിക്കൂർകൊണ്ട് ആരെയും താൻ ബിജെപിയിലെത്തിക്കുമെന്നും അവകാശപ്പെട്ടു.

'ആളുകളെക്കൊണ്ട് സമ്മതിപ്പിക്കാൻ എനിക്ക് കഴിവുണ്ട്, എനിക്ക് രണ്ട് മണിക്കൂർ മതി, ഞാൻ ആരെയും ബിജെപിയിൽ ചേരാൻ സമ്മതിപ്പിക്കും' രമേശ് ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. തൃണണൂൽ കോൺഗ്രസ് എം.പിമാരിൽ ഭൂരിഭാഗം പേരെയും തനിക്ക് വളരെക്കാലമായി അറിയാമെന്നും. പാർലമെന്റിലെ കാന്റീനിൽ വെച്ച് കാണാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുമായി ഒരു സൗഹൃദം വളർന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ൽ അദ്ദേഹത്തിന്റെ മകൻ വിവാഹിതനായപ്പോൾ, വിവിധ പാർട്ടികളിൽനിന്നുള്ള എംപിമാർ ദുബായിലും ഹൈദരാബാദിലുമുള്ള വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അന്ന് മമതാ ബാനർജിയുടെ കടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന, ഇപ്പോൾ വിമത എംപിമാരിൽ പ്രധാനിയുമായ ശതാബ്ദി റോയിയും വിവാഹ ചടങ്ങുകളിൽ സജീവമായിരുന്നു. ഇത്തരത്തിലുള്ള സൗഹൃദങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് രമേശ് തൃണമൂലിലെ പിളർപ്പിൽ അവകാശവാദം ഉന്നയിക്കുന്നത്.

എന്നാൽ ആന്ധ്രയിലെ ബിജെപി നേതാക്കൾ രമേശിന്റെ അവകാശവാദങ്ങളെ തള്ളുകയാണ്. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കണ്ണുവെച്ചാണ് രമേശിന്റെ നീക്കങ്ങളെന്നാണ് ചില നേതാക്കളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ വിമത എംപിമാർ ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴുള്ള സാന്നിധ്യവും കൊൽക്കത്തയിലേക്ക് അദ്ദേഹം നടത്തിയ യാത്രകളും രമേശിന്റെ അനുയായികൾ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ മമതയുടെ ക്യാമ്പ് ഈ വാദങ്ങൾ തള്ളിയിട്ടുണ്ട്. വിമത നീക്കത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് മമതാ ബാനർജിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. 'ഒന്നാമതായി, അവരുടെ മണ്ഡലങ്ങൾക്ക് പ്രത്യേക പരിഗണന നൽകാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം. രണ്ടാമതായി, ഇഡി പോലുള്ള അന്വേഷണ ഏജൻസികളിൽനിന്നും സംസ്ഥാന പോലീസിൽനിന്നും സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ്' മമതയുടെ വിശ്വസ്തർ പറയുന്നു.

സി.എം.രമേശ് നേരത്തെ ടിഡിപി എംപിയായിരുന്നു. 2019-ൽ ആന്ധ്രയിൽ ടിഡിപിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്ന നാല് ടിഡിപി എംപിമാരിൽ ഒരാളാണ് രമേശെന്നതും ശ്രദ്ധേയമാണ്. ഈ പ്രതികാരം മനസ്സിലുള്ള ചന്ദ്രബാബു നായിഡു രമേശിനെ മന്ത്രിയാക്കുന്നത് തടയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.