കൊൽക്കത്ത: മമതയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ആ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരിക്കുകയാണ് സുവേന്ദു അധികാരി. കൊൽക്കത്തയിലെ ഭവാനിപ്പുർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള ഫലങ്ങൾ അനുസരിച്ച് അവർ താമസിക്കുന്ന വാർഡിൽ പോലും അവരെക്കാൾ വോട്ട് നേടുകയും ചെയ്തു.

To advertise here,

ഭവാനിപ്പുരിലെ സുവേന്ദു അധികാരിയുടെ വിജയത്തിന്റെ വ്യാപ്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അടിവരയിടുന്നു. മണ്ഡലത്തിലെ 267 ബൂത്തുകളിൽ 207 എണ്ണത്തിൽ അദ്ദേഹം മുന്നിട്ടുനിന്നു. മമതയുടെ ഭവാനിപ്പുരിലെ വീടിരിക്കുന്ന 73-ാം വാർഡിൽ പോലും അവരെ തോൽപ്പിച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമിത് ഷാ ബിജെപി പ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: "മമതയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിക്കണം". മമത ബാനർജിയുടെ കൊൽക്കത്തയിലെ വീടിന് ഏകദേശം 150 കിലോമീറ്റർ അകലെ കാന്തിയിൽ താമസിക്കുന്ന സുവേന്ദു അധികാരിക്ക് തെക്കൻ കൊൽക്കത്ത മണ്ഡലത്തിൽ മുൻകാല രാഷ്ട്രീയ അടിത്തറയോ സംഘടനാ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. എന്നിട്ടും അവരുടെ വാർഡിൽ ഇരട്ടിയിലധികം വോട്ടുകൾ നേടി, അമിത് ഷായുടെ വാഗ്ദാനം അക്ഷരാർഥത്തിൽ നിറവേറ്റി.

സുവേന്ദു അധികാരി 63 ശതമാനം വോട്ടുകൾ നേടിയപ്പോൾ, മമത ബാനർജിക്ക് 30 ശതമാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഭവാനിപ്പുരിൽ സുവേന്ദുവിന്റെ വിജയത്തിന്റെ മാർജിൻ അതിശയകരമായിരുന്നു. മമതയ്ക്ക് 50 വോട്ടുകൾ പോലും നേടാൻ കഴിയാത്ത നിരവധി വാർഡുകൾ അവിടെയുണ്ടായിരുന്നു.

ഭവാനിപ്പുരിലെ ഓരോ ബൂത്തിലും ഏകദേശം 400 മുതൽ 700 വരെ വോട്ടർമാരാണുണ്ടായിരുന്നത്. ബൂത്ത് നമ്പർ 14-ൽ മമത ബാനർജിക്ക് 43 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബൂത്ത് നമ്പർ 16-ൽ 42, ബൂത്ത് നമ്പർ 20-ൽ 41, ബൂത്ത് നമ്പർ 24-ൽ 45, ബൂത്ത് നമ്പർ 77-ൽ 40, ബൂത്ത് നമ്പർ 89-ൽ 41, ബൂത്ത് നമ്പർ 105-ൽ 31 വോട്ടുകൾ മാത്രം. ബൂത്ത് നമ്പർ 149-ൽ 44 വോട്ടുകൾ, ബൂത്ത് നമ്പർ 158-ൽ 46, ബൂത്ത് നമ്പർ 176-ൽ 29, ബൂത്ത് നമ്പർ 242-ൽ 40, ബൂത്ത് നമ്പർ 249-ൽ 28, ബൂത്ത് നമ്പർ 263-ൽ 30 വോട്ടുകൾ അവർ നേടി.

2021-ൽ, സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമിൽ പരാജയപ്പെട്ടതിന് ശേഷം, ഭവാനിപ്പുരിലെ ഏഴ് വാർഡുകളിലും മമത ബാനർജി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ, ഭവാനിപ്പുരിലെ പിടി അയഞ്ഞ മമത, സുവേന്ദുവിന്റെ 73,917 വോട്ടുകൾക്ക് എതിരെ 58,812 വോട്ടുകൾ നേടി പരാജയപ്പെട്ടു.