ഡല്‍ഹി: മുഖ്യമന്ത്രി അതിഷിക്കും ആംആദ്മി എം.പി സഞ്ജയ് സിങ്ങിനുമെതിരേ മാനനഷ്ടക്കേസ് നല്‍കി സന്ദീപ് ദിക്ഷിത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സന്ദീപ് പാടേ തള്ളിയിരിക്കുകയാണ്. 

To advertise here,

തനിക്കെതിരെ അപവാദം പറഞ്ഞുപരത്തിയതില്‍ ആം ആദ്മി മുഖ്യമന്ത്രി അതിഷിക്കും രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സന്ദീപ് വ്യക്തമാക്കിയത്. ബി.ജെ.പിയില്‍ നിന്നും സന്ദീപ് പണം കൈപ്പറ്റിയെന്നായിരുന്നു അതിഷിയുടെയും സഞ്ജയ് സിങ്ങിന്റെയും ആരോപണം. 

വരാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും കെജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദിക്ഷിത് അതിഷിയുടെ ആരോപണത്തെ അതിശക്തമായി എതിര്‍ത്തിരുന്നു. 

ബി.ജെ.പിയില്‍ നിന്നും ഭീമമായ തുക കൈപ്പറ്റി എന്ന ആരോപണത്തെക്കുറിച്ച് സന്ദീപ് പറയുന്നു; ''ബി.ജെ.പിയില്‍ നിന്നും അഞ്ചാറ് വര്‍ഷം മുമ്പ് ഭീമമായ തുക ഞാന്‍ കൈപ്പറ്റിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറയുന്നു. കഴിഞ്ഞ പത്തുപന്ത്രണ്ടുകൊല്ലമായി ആംആദ്മി കോണ്‍ഗ്രസ്സിനെയും എന്നെയും എന്റെ കുടുംബത്തെയും നോട്ടമിട്ടിരിക്കുകയാണ്.'' 

വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും പ്രതിരോധത്തിലാക്കാന്‍ ആംആദ്മി ശ്രമിക്കുന്നതിനെക്കുറിച്ചും സന്ദീപ് പറഞ്ഞു. സന്ദീപിന്റെ അമ്മ ഷീല ദിക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നേരിട്ട ആരോപണങ്ങളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അഴിമതി പുറത്തുകൊണ്ടുവരുമെന്ന് അവകാശപ്പെട്ട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ 360 പേജുകളോളം തെളിവുകള്‍ കൊണ്ടുവന്നിരുന്നുവെന്ന് ദിക്ഷിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആ തെളിവുകള്‍ പൊതുപ്രവര്‍ത്തകനും അഴിമതി വിരുദ്ധനുമായ കെജ്രിവാള്‍ എന്തുചെയ്‌തെന്ന് ദിക്ഷിത് ചോദിച്ചു. കെജ്രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി നേതാവ് വിജയ് കുമാര്‍ മല്‍ഹോത്ര ആ 360 പേജുള്ള തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നതായി തന്നോട് പറഞ്ഞിരുന്നുവെന്നും സന്ദീപ് വ്യക്തമാക്കി. ബി.ജെ.പി പ്രതിനിധികളുടെ ഒരു സംഘം തന്നെ കെജ്രിവാളിനെ സമീപിച്ച് തെളിവുകള്‍ നല്‍കാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അതിഷിക്കും സഞ്ജയ് സിങ്ങിനുമെതിരേ സിവില്‍-ക്രിമിനല്‍ മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് സന്ദീപ് അറിയിച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്  സന്ദീപിന്റെ ആവശ്യം. 

നഷ്ടപരിഹാരത്തിന്റെ പകുതിത്തുകയായ അഞ്ചുകോടി യമുനാനദി ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്നും ബാക്കി അഞ്ചുകോടികൊണ്ട് ഡല്‍ഹിയിലെ മലീനികരണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സന്ദീപ് ദിക്ഷിത് പറഞ്ഞു. തനിക്കെതിരെ ചുമത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മാനനഷ്ടക്കേസ് ചുമത്തിയതെന്ന് സന്ദീപ് ദിക്ഷിത് ഊന്നിപ്പറഞ്ഞു.

ഡല്‍ഹിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നേരിട്ട കാലതാമസത്തെ വിമര്‍ശിക്കാനും സന്ദീപ് ഈ വാര്‍ത്താസമ്മേളനത്തെ പ്രയോജനപ്പെടുത്തി. അഞ്ചുവര്‍ഷം ഭരണത്തിലുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചതെന്ന് സന്ദീപ് ചോദിച്ചു. 

ഇപ്പോള്‍ എല്ലാം അടിക്കടിയായി നടപ്പിലാക്കാന്‍ ധൃതി പിടിക്കുന്നതെന്തിനാണ്?  എന്തുകൊണ്ട് മുമ്പേ നടപ്പാക്കിയില്ല? -  ലളിതമായ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ആം ആദ്മി സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സന്ദീപ് പറഞ്ഞു. 

കെജ്രിവാളിന്റെ ഭരണരീതിയെ പരിഹസിച്ച സന്ദീപ് ചോദിച്ചു: ''ഞാനദ്ദേഹത്തോട് ചോദിക്കുകയാണ്, പിന്നെയും നിങ്ങള്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏതെങ്കിലും ഒരു ഫയലില്‍ ഒപ്പുവെക്കാനോ, വാഗ്ദാനം ചെയ്ത ഏതെങ്കിലും ഒരു പദ്ധതി നടപ്പിലാക്കാനോ താങ്കള്‍ക്കു കഴിയുമോ? മുഖ്യമന്ത്രി എന്ന നിലയില്‍ നയാപ്പൈസ ജനക്ഷേമത്തിനായി വിതരണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ല.''- സന്ദീപ് പറഞ്ഞു.