ന്യൂഡൽഹി: ഉഭയകക്ഷി സഹകരണത്തിൽ അതിർത്തിയിലെ സമാധാനത്തിനും ശാന്തിക്കും പ്രഥമപരിഗണന നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും. ഇന്ത്യ-ചൈന ബന്ധത്തിൽ ക്രമാനുഗതമായ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതിനിടെ, ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വളർച്ചയ്ക്ക്  ഈ രണ്ട് ഘടകങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും ശനിയാഴ്ച അഭിപ്രായപ്പെട്ടു.

To advertise here,

ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയുടെ ഇടവേളയിൽ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും അതിർത്തി തർക്കം, വ്യാപാര അസന്തുലിതാവസ്ഥ, ജനങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള വിഷയങ്ങൾ എന്നിവയിൽ ആശയങ്ങൾ പങ്കുവെച്ചതായി ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും കൈക്കൊണ്ടത്.

അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

1. അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തിയും

അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു അടിസ്ഥാനമായി തുടരുന്നു എന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളുടേയും അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2. അതിർത്തി തർക്കം പരിഹരിക്കാനുള്ള പ്രതിബദ്ധത

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങളും സമഗ്രമായ ഉഭയകക്ഷി ബന്ധങ്ങളുടെ രാഷ്ട്രീയ വീക്ഷണവും കണക്കിലെടുത്ത്, അതിർത്തി തർക്കത്തിന് ന്യായവും യുക്തിസഹവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ ഒരു പരിഹാരം കണ്ടെത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും വ്യക്തമാക്കി.

3. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളാകരുത്

2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന തങ്ങളുടെ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധങ്ങളെ തന്ത്രപരവും ദീർഘകാലവുമായ വീക്ഷണകോണിൽ കാണണമെന്നും അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും അവർ ഒരിക്കൽക്കൂടി ആവർത്തിച്ചു സ്ഥിരീകരിച്ചു.

4. മൂന്ന് പരസ്പര തത്ത്വങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി മോദി

ഇരുപക്ഷവും മൂന്ന് പരസ്പര തത്ത്വങ്ങളാൽ നയിക്കപ്പെടണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു: പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്പര്യം (mutual respect, mutual sensitivity, mutual interest) എന്നിവയാണ് അവ.

5. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം

ജനതകൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ പുരോഗതി ഇരു നേതാക്കളും ശ്രദ്ധിക്കുകയും സാംസ്‌കാരിക കൈമാറ്റങ്ങൾ, വ്യാവസായിക ബന്ധങ്ങൾ, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മെച്ചപ്പെട്ട യാത്രാസൗകര്യം എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയുകയും ചെയ്തു.

6. വ്യാപാരം, വിതരണ ശൃംഖല, വിപണി പ്രവേശനം

സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ച് സംസാരിക്കവെ, ഘടനാപരമായ വ്യാപാര അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ, അർത്ഥവത്തായതും പ്രവചനാതീതവുമായ വിപണി പ്രവേശനം ഉറപ്പാക്കൽ എന്നിവയുൾപ്പെടെ പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.

7. പ്രാദേശിക, ആഗോള വിഷയങ്ങളിൽ പൊതുധാരണ

പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളെ നേരിടുന്നതിലും ഇരുപക്ഷവും പൊതുവായ നിലപാടുകൾ വിപുലീകരിക്കുന്നത് തുടരണമെന്ന് ഇരു നേതാക്കളും സമ്മതിച്ചു.

അതിർത്തിയിലെ വർഷങ്ങളായുള്ള പിരിമുറുക്കത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം കരുതലോടെ സാധാരണ നിലയിലാകുന്നതിന്റെ സൂചനകൾ നൽകുന്ന സമയത്താണ് ഡൽഹിയിൽ മോദി-ഷീ കൂടിക്കാഴ്ച നടക്കുന്നത്.

ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. 2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി സഹകരണം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് മോദി-ഷീ ചർച്ചകളുടെ പ്രധാന കേന്ദ്രബിന്ദുവായി അതിർത്തിയിലെ സമാധാനവും ശാന്തിയും ഉയർന്നുവന്നത്. ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറയുകയും ചെയ്തു.

2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ വിജയത്തിനായുള്ള ചൈനയുടെ പിന്തുണയ്ക്കും സംഭാവനകൾക്കും ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്കുള്ള പിന്തുണയ്ക്കും പ്രധാനമന്ത്രി മോദി ഷീ ജിൻപിങ്ങിനോട് നന്ദി അറിയിച്ചു.