ന്യൂഡൽഹി: ഇന്ത്യയുമായുള്ള റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു.

To advertise here,

‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്. അക്കാര്യം ദസ്സോ ഏവിയേഷന്‍റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കും. ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ മാക്രോൺ പറഞ്ഞു.

പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താനും നിർണായക ഉപകരണങ്ങൾ ഇവിടെ നിർമിക്കാനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി ഒരാഴ്ചയ്ക്കിപ്പുറമാണ് മാക്രോണിന്റെ പ്രസ്താവന.