ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ബജ്‌റംഗ്ദളുമായി താരതമ്യപ്പെടുത്തിയതിന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയ്ക്ക്‌ പഞ്ചാബ് കോടതി അപകീര്‍ത്തിക്കേസില്‍ സമന്‍സ് അയച്ചു. നൂറു കോടി രൂപയുടെ അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.

To advertise here,

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബജ് രംഗ്ദളിനെ പി.എഫ്.ഐയുമായി താരതമ്യപ്പെടുത്തിയെന്നതാണ് കേസിന് ആധാരം. ഹിതേഷ് ഭരദ്വാജ് എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ പരാതിയില്‍ പഞ്ചാബിലെ സംഗ്രൂര്‍ ജില്ലാ കോടതിയാണ് സമന്‍സയച്ചത്. 

ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ബജ്‌റംഗ്ദളിനെ ദേശവിരുദ്ധ സംഘടനകളായ സിമി, അല്‍ ഖ്വയ്ദ എന്നിവയോട് ഉപമിച്ചിരുന്നെന്ന് പരാതിയിലുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന സംഘടനയെ നിരോധിക്കുമെന്ന് ബജ്‌റംഗ്ദളിന്റെ പേരു പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രകടനപത്രിക.

അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്‌റംഗ് ദളിനെയും നിരോധിക്കുമെന്നായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വലിയ പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു.