ബെംഗളൂരു: തായ്ലാന്‍ഡില്‍ നടന്ന ലോക 'പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022' ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ നാട്ടിക സ്വദേശി അനിയന്‍ മിഥുന് സ്വര്‍ണം. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലാണ് അനിയന്‍ സ്വര്‍ണം നേടിയത്.

To advertise here,

അമേരിക്ക, ഇറാന്‍, പാകിസ്താന്‍, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു മത്സരം. സെമിയില്‍ ചൈനയെയും ഫൈനലില്‍ ആഫ്രിക്കയെയും തോല്‍പ്പിച്ചാണ് സ്വര്‍ണനേട്ടം.

അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വുഷു ചീഫ് കോച്ചുമായ കുല്‍ദീപ് ഹാന്‍ഡൂവിന്റെ കീഴിലാണ് അനിയന്‍ മിഥുന്‍ പരിശീലിക്കുന്നത്. പ്രോ വുഷു ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ബെംഗളൂരുവിലായിരുന്നു പരിശീലനം.

സൗത്ത് ഏഷ്യന്‍ വുഷു സ്വര്‍ണമെഡല്‍, കിക്ക് ബോക്‌സിങ്ങില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റര്‍ പുരസ്‌കാരം, വേള്‍ഡ് ബെസ്റ്റ് ഫൈറ്റര്‍ പുരസ്‌കാരം എന്നിവ അനിയന്‍ മിഥുന്റെ നേട്ടങ്ങളാണ്.

മികച്ച അത്ലറ്റിനുള്ള ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് അനിയന്‍ മിഥുന്‍.